ലൗജിഹാദിനെതിരെ നിയമം പാസാക്കിയതില്‍ അഭിമാനം: യോഗി ആദിത്യനാഥ്

    ലൗ ജിഹാദിനെതിരെ നിയമം പാസാക്കിയെന്നതില്‍ അഭിമാനിക്കുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കേരളത്തില്‍ ലൗ ജിഹാദ് വിരുദ്ധ നിയമമില്ലെന്നും യുപിയില്‍ സര്‍ക്കാര്‍ അത് നടപ്പിലാക്കിയെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. കേരളത്തില്‍ എന്തുകൊണ്ടാണ് ഇതു പാസ്സാക്കാത്തത്..? അദ്ദേഹം ചോദിച്ചു.

    എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ എന്നിവര്‍ക്ക് വളരാന്‍ പിണറായി സര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും അഴിമതിയുടെ   കേന്ദ്രമാക്കിയിരിക്കുകയാണ്.

    പച്ചയായ ന്യൂനപക്ഷ പ്രീണനമാണ് ഇരു മുന്നണികളുടെയും മുഖമുദ്ര. കേരളത്തില്‍ വിശ്വാസ സംരക്ഷണമല്ല നടക്കുന്നത് വിശ്വാസവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുസ്ലീം ലീഗുമായും കമ്മ്യൂണിസ്റ്റുകള്‍ എസ്.ഡി.പി.ഐയുമായും കൂട്ടുകൂടുന്നു.

    ഉത്തര്‍പ്രദേശ് ലൗജിഹാദിനെതിരെ നിയമം പാസാക്കിയെന്നതില്‍ അഭിമാനിക്കുന്നു. ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും ഇരു മുന്നണികളും പ്രീണനത്തിന്റെ വോട്ട് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും യോഗി ആദിത്യ നാഥ് ആരോപിച്ചു.

    മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഷ്ടക്കാര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കുന്നത്.  പാര്‍ട്ടി പിന്തുണയാണ് യോഗ്യത. വിമര്‍ശിക്കുന്നവര്‍ക്ക് ജോലി നല്‍കില്ല. കേരളത്തില്‍ കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും ഇടതു സര്‍ക്കാര്‍ പറ്റിച്ചെന്നും യോഗി ആരോപിച്ചു.

    കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രം മികച്ച പ്രവര്‍ത്തനം നടത്തി. പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം എത്തിച്ചു. ആത്മാ നിര്‍ഭര്‍ ഭാരത് പോലെ നിരവധി പദ്ധതികള്‍ അതിന് ഉദാഹരണമാണ്. കശ്മീരില്‍ ഭീകര വാദം അവസാനിപ്പിച്ചതും വികസനം കൊണ്ടുവന്നതു മോഡി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.