ചരിത്ര തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ, ടി20 ലോകകപ്പ് ആവേശപ്പോരാട്ടത്തില്‍ വരവറിയിച്ച് പാകിസ്താന്‍

ദുബായ്: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പിച്ച് പാകിസ്താന്‍. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സര്‍വാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താന്‍ മറികടന്നത്. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനുമാണ് പാക് വിജയം അനായാസമാക്കിയത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധ ശതകം ഒഴിച്ച് മത്സരത്തില്‍ ഒരു മേഖലയിലും ഇന്ത്യയ്ക്ക് ആധിപത്യം നേടാനായില്ല. ആദ്യമായി ലോകകപ്പ് വേദിയില്‍ പാകിസ്താനോട് തോല്‍വിയും ഏറ്റുവാങ്ങി. പാകിസ്താന് വേണ്ടി ബൗളിങ്ങില്‍ ഷഹീന്‍ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീന്‍ അഫ്രീദി തന്നെയാണ് കളിയിലെ താരവും.

12.5 ഓവറില്‍ സ്‌കോര്‍ നൂറിലേക്ക് എത്തിക്കുവാന്‍ പാകിസ്താന് സാധിച്ചപ്പോള്‍ അവസാന ഏഴോവറില്‍ വെറും 51 റണ്‍സ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പാക്കിസ്ഥാന്‍ ഓപ്പണര്‍മാരെ പിടിച്ചുകെട്ടാന്‍ സാധിക്കാതെ പോയപ്പോള്‍ 17.5 ഓവറില്‍ പാകിസ്താന്‍ 10 വിക്കറ്റ് ജയം നേടി. സ്‌കോര്‍ ഇന്ത്യ; 20 ഓവര്‍ 151/ 7 ,പാകിസ്താന്‍ 17.5 ഓവര്‍ 152/ 0