മുരളീധരന്റെ ഭരണിപ്പാട്ട് നാടിനറിയാമെന്ന് ആനാവൂര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെ. മുരളീധരന്‍ എം.പി നടത്തിയ പരമാര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കെ. മുരളീധരന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണ്. മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിന് തന്നെയാണെന്ന് നാടിനറിയാമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ആനാവൂര്‍ കുറിച്ചു.

കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് ഇന്ദിരാഭവനില്‍ മുരളീധരന്‍ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹ എം. പിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത് നാട് കണ്ടതാണ്. മുരളീധരന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് ഭരണി പാട്ടിന്റെ ഈരടികള്‍. ഇപ്പോഴും അദ്ദേഹം അത് തുടരുന്നു എന്നാണ് ഈ പ്രസ്താവനയിലൂടെ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട് എന്താണ് എന്ന് ചോദിക്കാന്‍ കഴിയില്ല, കാരണം അദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇതിനേക്കാള്‍ മോശമാണെന്നും ആനാവൂര്‍ പരിഹസിച്ചു.

നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസിന്റെ സമരത്തില്‍ സംസാരിക്കുമ്പോഴാണ് കെ. മുരളീധരന്‍ മേയര്‍ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചത്.

‘കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. ശരി. പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തുമാത്രം കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരു പാടുപേരെ കണ്ടിട്ടുള്ള ഒരു നഗരസഭയാണ് ഇത് എന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരും . എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.