ഡെറാഡൂണ്‍: ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. 30കാരിയാണ് തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ പിത്തോറഗഢിലാണ് ദാരുണമായ സംഭവം. യുവതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു. വെള്ളിയാഴ്ചയാണ് യുവതി അറസ്റ്റിലായത്.
ഒക്ടോബര്‍ 17നാണ് സംഭവം. കുന്ദന്‍ ധാമി എന്ന യുവാവ് സ്വന്തം വീടിന്റെ ടെറസില്‍ നിന്ന് വീണുമരിച്ചുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന്റെ സൂചന ലഭിച്ചു. തുടര്‍ന്ന് കുന്ദന്‍ ധാമിയുടെ സഹോദരന്‍ ധാന്‍സിങ് ധാമി പൊലീസില്‍ സഹോദര ഭാര്യ നീമ ദേവിക്കെതിരെ പരാതി നല്‍കി.
ഇരുവരുടെയും ബന്ധത്തില്‍ അസ്വാരാസ്യങ്ങളുണ്ടായിരുന്നെന്നും എന്നും കുടുംബകലഹമായിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന്റെ കഴുത്തറുക്കുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി ടെറസിലെത്തിച്ചു. ടെറസില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് താഴേക്കിട്ടു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചാക്കും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.