മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. 142 അടിവരെ തമിഴ്‌നാടിന് ജലനിരപ്പ് ഉയര്‍ത്താം. അടിയന്തര ഉത്തരവ് ഇപ്പോള്‍ ആവശ്യമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തി. വിശദമായ വാദം കേള്‍ക്കലിനായി ഹരജി ഡിസംബര്‍ പത്തിലേക്ക് മാറ്റി പകുതി കേട്ട രണ്ടു കേസുകളിലെ വാദം അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതു കൂടി പരിഗണിച്ചാണ് മുല്ലപ്പെരിയാര്‍ കേസ് ഡിസംബര്‍ പത്തിലേക്കു മാറ്റിയത്.

മേല്‍നോട്ട സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍ മുല്ലപ്പെരിയാര്‍ കേസില്‍ അടിയന്തര ഉത്തരവിലല്ല തങ്ങളുടെ ഊന്നലെന്ന് കേരളത്തിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു. പകരം, തമിഴ്‌നാടിന്റെ നിര്‍ദേശപ്രകാരമുള്ള റൂള്‍ കര്‍വിന്റെ കാര്യത്തില്‍ കേരളം ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കണമെന്ന് കേരളം ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ 28ന് സുപ്രീംകോടതി പുറപ്പടിവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിറുത്തണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ മേല്‍നോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.