സഞ്ജിത്തിന്റെ കൊലപാതകം: പൊലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊളിച്ചു മാറ്റി

പാലക്കാട്: പാലക്കാട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് എത്തുന്നതിന് മുമ്പേ പൊളിച്ചു മാറ്റി. പ്രതികള്‍ സഞ്ചരിച്ച മാരുതി 800 കാര്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം പൊള്ളാച്ചിയിലെത്തുകയായിരുന്നു.

എന്നാല്‍ ഇവര്‍ എത്തുന്നതിന്റെ തലേന്ന് തന്നെ വാഹനം പൊളിച്ചതായി വര്‍ക്ക്‌ഷോപ്പ് ഉടമ പറഞ്ഞു. കാറിന്റെ ഡോറുകളും ടയറും എന്‍ജിനുമെല്ലാം വേര്‍പ്പെടുത്തിയ നിലയിലാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് വെള്ളനിറത്തിലുള്ള കാര്‍ രണ്ടു പേര്‍ പൊളിക്കാനായി കൊണ്ടു വന്നതെന്നും ആര്‍ സി ബുക്ക് അടക്കമുള്ള രേഖകള്‍ കാണിച്ചതിനാല്‍ മറ്റ് സംശയം ഒന്നും തോന്നിയില്ലെന്നും വര്‍ക്ക്‌ഷോപ്പ് ഉടമ പറഞ്ഞു. 15000 രൂപ നല്‍കിയാണ് ഇവരില്‍ നിന്ന് കാര്‍ വാങ്ങിയത്.

കാര്‍ പൊളിച്ചെങ്കിലും ഇതിന്റെ വിവിധ ഭാഗങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ദ്ധരെത്തി ഇവ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍. വാഹനം വര്‍ക്ക്‌ഷോപ്പിലെത്തിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വര്‍ക്ക്‌ഷോപ്പിനു സമീപമുള്ള കടയിലെ ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്.

നവംബര്‍ 15നാണ് പാലക്കാട് എലപ്പുള്ളി മമ്പറത്തുവെച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളായ രണ്ടുപേരെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.