പെരിയ ഇരട്ടക്കൊലക്കേസ്; സിബിഐ അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് കോടതിയിലെത്തിക്കുക. കൊലപാതകത്തിലെ ഗൂഢാലോചയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇന്നലെ സിബിഐ സംഘം പ്രതികളെ അറസ്റ്റുചെയ്തത്. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തി നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.