ജവാദ് ചുഴലിക്കാറ്റ്; അടുത്ത മൂന്ന് ദിവസം ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയില്‍ പൂര്‍ണമായി കര തൊടും. വടക്കന്‍ ആന്ധ്ര തീരങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഴയുണ്ട്. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. ജവാദ് കൂടുതല്‍ ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായേ കര തൊടൂ. എങ്കിലും ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റപാര്‍പ്പിച്ചു.

ആന്ധ്രയില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍ തീരത്തും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശമുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 122 ട്രെയിനുകള്‍ റദ്ദാക്കി.