തൊഴുകൈകളോടെ നാട്; പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു

തൃശ്ശൂര്‍: കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാടായ തൃശൂരിലെ പൊന്നൂക്കരയിലെത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ശേഷം പൊന്നൂക്കരയിലെ വീട്ടിലെത്തിക്കും.

വൈകിട്ട് അഞ്ചുമണിയോടെ എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടെയും സംസ്‌കാര ചടങ്ങുകള്‍ നടക്കും. കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.

പ്രദീപിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് പൊന്നൂക്കരയിലെത്തിയത്. വാളയാറില്‍ നിന്ന് തൃശൂരിലേക്കുള്ള വിലാപയാത്രയിലും നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടിയുമാണ് മൃതദേഹം വാളയാറിലെത്തി ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരനും, ടി എന്‍ പ്രതാപന്‍ എം പിയും മൃതദേഹത്തെ അനുഗമിച്ചു.