രാഷ്ട്രീയ അതിപ്രസരം ആരോപിച്ചുള്ള ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍വകലാശാലാ നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം ആരോപിച്ചുള്ള ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഭരണഘടനയെ അട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഗവര്‍ണര്‍ തുറന്ന് കാണിച്ചിരിക്കുകയാണ്.

ഗവര്‍ണറുടെ നിലപാട് തന്നെയാണ് ജനങ്ങള്‍ക്കുമുള്ളത്. ചാന്‍സലറുടെ അധികാരം ഭരണഘടനാദത്തമാണെന്നും സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും സുരേന്ദ്രന്‍ ചൂണ്ടികാട്ടി.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വ്യാപകമായ ബന്ധുരാഷ്ട്രീയ നിയമനങ്ങളാണ് നടക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന മുഴുവന്‍ അനധികൃത നിയമനങ്ങളും റദ്ദ് ചെയ്യണം. മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടെയും ബന്ധുക്കളെ സര്‍വകലാശാലകളില്‍ തിരുകികയറ്റിയ വൈസ്ചാന്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പിണറായി വിജയനും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇന്ത്യന്‍ ഭരണഘടനയോട് പുച്ഛമാണ്. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി മറക്കരുത്. ഗവര്‍ണര്‍ക്ക് ബിജെപി പൂര്‍ണ പിന്തുണ നല്‍കും. സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ രാഷ്ട്രീയ കടന്നുകയറ്റമാണെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നത് ഇത്തരം രാഷ്ട്രീയ നിയമനങ്ങളാണ്. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.