മഹാരാഷ്ട്രയില്‍ മൂന്ന് വയസുള്ള കുഞ്ഞിനടക്കം ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് വയസുള്ള കുഞ്ഞിനടക്കം ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് കേസുകള്‍ മുംബൈയിലും ബാക്കി നാലു കേസുകള്‍ പിംപ്രി ചിഞ്ച് വാഡ് മുന്‍സിപ്പല്‍ കോര്‍പറേഷനിലുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 17 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യയില്‍ ഇതുവരെ 32 പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മുംബൈയിലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവങ്ങളില്‍ നിന്നെത്തിയവരാണ്. ഇതിലൊരാള്‍ ധാരാവി ചേരിയിലാണ് താമസിക്കുന്നത്.

ടാന്‍സാനിയയില്‍ നിന്നെത്തിയ 48 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഏഴുപേരില്‍ നാല് രോഗികള്‍ പൂര്‍ണമായും വാക്‌സിനെടുത്തവരും ഒരു രോഗി ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുമാണ്. ഇവരില്‍ നാല് പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. മറ്റ് മൂന്നുപേര്‍ക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടായതായും അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ 17 കേസുകളും രാജസ്ഥാനില്‍ ഒമ്പത് കേസുകളും ഗുജറാത്ത്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ യഥാക്രമം മൂന്ന്, രണ്ട്, ഒന്ന് കേസുകളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.