ഒമാനിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രണ്ട് വിദേശികള്‍ക്ക് രോഗം

മസ്‌കത്ത്: ഒമാനില്‍ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്താലയം അറിയിച്ചു. രാജ്യത്തിന്റെ പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

നേരത്തെ, കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യു.കെയില്‍ സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ കരുതുന്നപോലെ നിസ്സാരമല്ല. എല്ലാവരും എത്രയും വേഗം കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. യു.കെയില്‍ പരമാവധി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക ലക്ഷ്യമിട്ടുള്ള കാമ്പയിന്‍ ആരംഭിച്ചുകഴിഞ്ഞു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

ഇന്ത്യയില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.കെയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി.