ബിജെപി നേതാവിന്റെ കൊലപാതകം; പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകക്കേസിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ. പ്രതികള്‍ കേരളം വിട്ടെന്നും ഇവരെ ഉടനടി കണ്ടെത്താന്‍ സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ക്രമസമാധാനനില തകരാതിരിക്കുന്നതിനായാണ് വ്യാപക പരിശോധനകള്‍ നടത്തുന്നതെന്നും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നും എഡിജിപി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസിനെ (45) അക്രമികള്‍ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍വച്ചു വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജീതിന്റെ കൊലപാതകം.

ആറു ബൈക്കുകളില്‍ എത്തിയവര്‍ ആദ്യം രണ്‍ജീതിനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചുവീഴ്ത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ തള്ളിയിട്ടു കഴുത്തില്‍ കത്തിവച്ചു തടഞ്ഞശേഷമായിരുന്നു രണ്‍ജീതിനെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള ഇളയ മകള്‍ക്കു നേരെയും അക്രമികള്‍ വാള്‍ വീശിയിരുന്നു.