‘അറസ്റ്റ് ചെയ്തവരില്‍ 151 പേരും നിരപരാധികള്‍:സാബു എം ജേക്കബ്

കിറ്റെക്‌സില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഭവം കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. യാദൃശ്ചികമായി സംഭവിച്ച കാര്യമാണ്, ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുകൊണ്ടാണ് ഇത് നടന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് സാബു എം ജേക്കബ് പ്രതികരിച്ചു. അതേസമയം അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച്ചയാണ് ഉണ്ടായിട്ടുണ്ടെന്നും തന്നേയും ട്വന്റി ട്വന്റിയേയും ഇല്ലാതാക്കാനാണ് ശ്രമമെന്നും സാബു എം ജേക്കബ് ആരോപിച്ചു.

23 പേര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രതികള്‍, 151 പേരെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും സാബു എം ജേക്കബ് പറഞ്ഞു. അസമില്‍ നിന്നും രണ്ട് പേര്‍, നാഗാലാന്റില്‍ നിന്നും ഒരാള്‍, ജാര്‍ഖണ്ഡില്‍ നിന്നും 9 പേര്‍, മണിപ്പൂരില്‍ നിന്നും 4 പേര്‍, ഒഡീഷയില്‍ നിന്നും ഒരാള്‍, ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ച് പേര്‍, പശ്ചിമ ബംഗാളില്‍ നിന്നും ഒരാള്‍ അങ്ങനെ 23 പേരാണ് കമ്പനി തിരിച്ചറിഞ്ഞ 23 പേര്‍. എന്നാല്‍ പൊലീസ് കണക്ക് മറ്റൊന്നാണ്. നിരപാധികളുടെ അറസ്റ്റ് സംസ്ഥാനം തമ്മിലുള്ള യുദ്ധത്തിലേക്ക് പോകുമെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നല്‍കി.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എംഎല്‍എയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് പാവങ്ങളെയല്ല ഉപദ്രവിക്കേണ്ടത്. ഉപദ്രവിക്കണമെങ്കില്‍ തന്നെ തുറുങ്കിലടക്കൂവെന്നും സാബു എം ജേക്കബ് പറഞ്ഞു. കമ്പനി അടക്കലാണ് ലക്ഷ്യമെങ്കില്‍ അതിനും തയ്യാറാണെന്നും കിറ്റെക്‌സ് ഉള്ളിടത്തോളം ട്വന്റി ട്വന്റിയും ഉണ്ടാവുമെന്നും സാബു എം ജേക്കബ് അറിയിച്ചു. സാബു എം ജേക്കബിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം- വളരെ അപ്രതീക്ഷിതമായിട്ടാണ് ഒരിക്കലും കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവം കിറ്റെക്‌സുമായി ബന്ധപ്പെട്ട് നടന്നത്. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. എന്നാല്‍ ഇവിടെ ചിലത് മലയാളികള്‍ അറിയേണ്ടതുണ്ട്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും എന്തുകൊണ്ട് ഇത് നടന്നുവെന്നത് ഇനിയും അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. 164 പേരെ കസ്റ്റഡിയില്‍ എടുക്കുകയും പ്രതിചേര്‍ക്കപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് അവകാശവാദം. അതില്‍ 152 പേരെ മാത്രമാണ് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. 12 പേരെ എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയില്ല.12 ലൈന്‍ ക്വാട്ടേഴ്‌സിലായി 984 പേരാണ് ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. അതില്‍ 499 പേരും മലയാളികളാണ്. 485 ആളുകള്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. മൂന്ന് ക്വാട്ടേഴ്‌സില്‍ നിന്നായിട്ടാണ് പൊലീസ് ഇവരെ കൊണ്ടുപോയത്. അര്‍ധരാത്രി 2 മണിക്കാണ് സംഭവം നടക്കുന്നത്. 5-30 ഓടെ വന്‍ പൊലീസ് സംസ്ഥാനം സംഭവസ്ഥലത്തെത്തുന്നു. ക്വാട്ടേഴ്‌സ് വളയുന്നു. 10,11, 12 എന്നീ ക്വാട്ടേഴ്‌സില്‍ നിന്ന് മലയാളികളെ മാറ്റി നിര്‍ത്തി ഹിന്ദിക്കാരെ മാത്രമായി ലാത്തികൊണ്ട് അടിച്ചും മര്‍ദിച്ചും ബലം പ്രയോഗിച്ചുമാണ് പൊലീസ് ബസില്‍ കയറ്റിയത്. 485 ഓളം അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രംതാമസിക്കുന്ന ക്വാട്ടേഴിസില്‍ നിന്നും മൂന്നെണ്ണം തിരഞ്ഞുപിടിച്ച് അതില്‍ നിന്നും ഹിന്ദിക്കാരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നു. രണ്ട് മണിക്കൂര്‍ കൊണ്ട് പൊലീസിന് ഇത് എങ്ങനെ സാധിച്ചു. മുന്‍വിധിയോട് കൂടി വന്ന് 10,11, 12 ക്വാട്ടേഴിസില്‍ നിന്നും പൊതുജനങ്ങളെ വിഢികളാക്കാന്‍ വേണ്ടി 164 പേരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഈ വിവരം എവിടുന്ന് കിട്ടി. ഇവരാണ് പ്രതികളെന്ന് പൊലീസിന് എങ്ങനെ മനസിലായി. ഒരിക്കലും കിറ്റെക്‌സും അതിന്റെ കീഴിലുള്ള മറ്റ് പ്രസ്ഥാനങ്ങളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരാളേയും അംഗീകരിക്കുകയും സഹായിക്കുകയുമില്ല. 100 രൂപയുടെ കളവ് നടന്നാല്‍ പോലും അവരെ പൊലീസില്‍ ഏല്‍പ്പിക്കും.നിയമം കൈയ്യിലെടുക്കാനോ ലംഘിക്കാനോ അനുവദിക്കില്ല. ഈ സംഭവം നടക്കുന്ന സമയം മുതല്‍ എല്ലാ ഉദ്യോഗസ്ഥരും പ്രതികളെ കണ്ടെത്തുന്നതിനും നിയമത്തിന് മുന്നില്‍ എത്തിക്കാനും നടപടികളും ഞങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യുന്നുണ്ട്.ക്യാമറാ ദൃശ്യങ്ങള്‍ പ്രകാരം 164 പേരില്‍ 13 പേര്‍ മാത്രമാണ് യഥാര്‍ത്ഥ പ്രതികള്‍യ 151 പേരും നിരപരാധികളാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെ പ്രതികളാക്കിയതാണ്. ആരാണ് അവരെ തിരിച്ചറിഞ്ഞത്. പൊലീസ് കബളിപ്പിക്കുകയാണ്. 2 മണിക്ക് നടന്ന സംഭവത്തില്‍ 2 മണിക്കൂര്‍ കൊണ്ട് 164 പേരെയാണ് അറസ്റ്റ് ചെയ്തത്. തെളിവിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. 11 പേര്‍ മാത്രമാണ് യഥാര്‍ത്ഥ പ്രതികള്‍. രണ്ട് പേരെ ഞങ്ങള്‍ കണ്ടെത്തി നല്‍കിയതാണ്. 23 പ്രതികളാണ് സംഭവത്തില്‍ പങ്കെടുത്തിട്ടുള്ളത്. 2 പേരെ കമ്പനി കൈമാറി. ബാക്കി 11 പേരേ ഇപ്പോള്‍ കണ്ടെത്തി കൈമാറും. 10 പേരെ മാത്രമാണ് പൊലീസ് പിടികൂടിയവരില്‍ പ്രതികള്‍. പലപ്പോഴും പത്തും പന്ത്രണ്ടും വര്‍ഷമായ സൂപ്പര്‍വൈസര്‍മാര്‍ക്ക് പോലും അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയാന്‍ പറ്റാറില്ല. ഭാഷയും രൂപസാദൃശ്യവുമാണ് പ്രശ്‌നം. ഒരു കുറ്റവാളികളും രക്ഷപ്പെടാന്‍ പാടില്ല. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി, കിറ്റെക്‌സിനോടോ എന്നോടോ ഉള്ള വിരോധം വെച്ചോ, ട്വന്റി ട്വന്റിയെ ഇല്ലാതാക്കാന്‍ വേണ്ടിയോ ആണ് ഇത് ചെയ്തത്. മനുഷ്യത്വ രഹിതമായ കാര്യമാണ് ഇപ്പോള്‍ ചെയ്യുന്നത്. ജീവിക്കാന്‍ വേണ്ടിയാണ് അവര്‍ ഇവിടെ പണിയെടുക്കാന്‍ വരുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതികളാക്കിയതെന്ന് അറിയണം. രാഷ്ട്രീയ താല്‍പര്യം വെച്ച് ട്വന്റി ട്വന്റിയെ ഇല്ലാതാക്കാനാണ് ശ്രമം. ട്വന്റി-ട്വന്റി ഇല്ലാതാവണമെങ്കില്‍ കിറ്റെക്‌സ് ഇല്ലാതാവണം. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എംഎല്‍എയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് പാവങ്ങളെയല്ല ഉപദ്രവിക്കേണ്ടത്. എന്നെ ഉപദ്രവിക്കണമെങ്കില്‍ എന്നെ തുറുങ്കിലടക്കൂ..എന്നെ ഇല്ലാതാക്കൂ. എന്നോടുള്ള വിരോധം തീര്‍ക്കേണ്ടത് പട്ടിണി പാവങ്ങളോടല്ല. നിങ്ങളുടെ ആവശ്യം കമ്പനി അടക്കലാണെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്. ഒരു കാരണവശാലും എന്റെ രക്തത്തിന് വേണ്ടി 151 കുടുംബങ്ങള്‍ നശിപ്പിക്കരുത്. അതിന് വേണ്ടിയാണ് ഞാന്‍ യാജിക്കുന്നത്. ഇവര്‍ പ്രതികളാണെന്നതിന് പൊലീസിന്റെ കൈയ്യില്‍ എന്ത് തെളിവുണ്ട്്. നമുക്ക് വേണ്ടപ്പെട്ടവരും അതിഥി സംസ്ഥാനങ്ങളിലുണ്ട്. അസമില്‍ നിന്നും രണ്ട് പേര്‍, നാഗാലാന്റില്‍ നിന്നും ഒരാള്‍, ജാര്‍ഖണ്ഡില്‍ നിന്നും 9 പേര്‍, മണിപ്പൂരില്‍ നിന്നും 4 പേര്‍, ഒഡീഷയില്‍ നിന്നും ഒരാള്‍, ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ച് പേര്‍, പശ്ചിമ ബംഗാളില്‍ നിന്നും ഒരാള്‍ അങ്ങനെ 23 പേരാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞ 23 പേര്‍. എന്നാല്‍ പൊലീസ് കണക്ക് മറ്റൊന്നാണ്. നിരപാധികളുടെ അറസ്റ്റ് സംസ്ഥാനം തമ്മിലുള്ള യുദ്ധത്തിലേക്ക് പോകും.