ആലപ്പുഴ: കൊലപാതകങ്ങളിലൂടെ ആലപ്പുഴയില്‍ വര്‍ഗീയ കലാപമാണ് എസ്ഡിപിഐയും ബിജെപിയും ലക്ഷ്യമിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസ് ഇടപെടല്‍ കൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മതനിരപേക്ഷതയെ തകര്‍ക്കാന്‍ അധികാരം കൈയിലുള്ള ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ഭരണകൂടത്തെ ഉപയോഗിച്ച് കേരളത്തില്‍ ഹിന്ദു ധ്രുവീകരണത്തിനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന പൂജാരിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എസ്ഡിപിഐയും ആര്‍എസ്എസും വര്‍ഗീയത പറഞ്ഞ് ചാവേറുകളെ സൃഷ്ടിക്കുകയാണ്. അമ്പലപ്പുഴ എംഎല്‍എ സലാമിനെ എസ്ഡിപിഐയായി പ്രചരിപ്പിക്കുന്നു. സലാം എസ്എഫ്‌ഐയിലൂടെ ഉയര്‍ന്നു വന്ന നേതാവാണെന്നും എസ്ഡിപിഐക്കോ ആര്‍എസ്എസിനോ സിപിഎമ്മില്‍ നുഴഞ്ഞു കയറാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
മുസ്ലിം ലീഗിനെതിരെയും രൂക്ഷ വിമര്‍ശനമാണ് കോടിയേരി ഉന്നയിച്ചത്. മുസ്ലിംലീഗ് ഇസ്‌ലാമിക മതമൗലിക വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എസ്ഡിപിഐ മുദ്രാവാക്യം ഏറ്റെടുക്കുകയാണ് ലീഗ് ചെയ്യുന്നത്. മുസ്ലിം ലീഗിന്റെ പ്രചാരണം ആര്‍എസ്എസിനെ സഹായിക്കാനാണ്. കാന്തപുരവും ജിഫ്രി തങ്ങളും ലീഗ് നിലപാട് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ കോടിയേരി ജിഫ്രി തങ്ങളെ വധിക്കുമെന്ന് വരെ ഭീഷണി മുഴക്കുകയാണെന്നും കുറ്റപ്പെടുത്തി. ഏതെങ്കിലും രീതിയില്‍ അധികാരത്തില്‍ തിരികെ വരാമെന്ന സങ്കുചിത രാഷ്ട്രീയ ചിന്തയാണ് ലീഗിനെന്നും അദ്ദേഹം പറഞ്ഞു.