50 ശതകോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ വേണം; ആപ്പിളിന് മുന്നില്‍ പുതിയ നിര്‍ദേശം വച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം അപേക്ഷകളുമായി കേന്ദ്രത്തെ സമീപിച്ച ആപ്പിളിന് മുന്നില്‍ പുതിയ നിര്‍ദേശം വച്ച് കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്നും 5000 കോടി ഡോളര്‍ എങ്കിലും വിലമതിക്കുന്ന ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ നീക്കം നടത്തണമെന്നാണ് കേന്ദ്രം ടെക് ഭീമനായ ആപ്പിളിനോട് പറഞ്ഞിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രകാരം ആപ്പിള്‍, ഇന്ത്യ ഗവണ്‍മെന്റ് ചര്‍ച്ച അടുത്തിടെയാണ് നടന്നത്. പ്രധാന മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇന്ത്യയില്‍ എമ്പാടും 10 ലക്ഷം തൊഴില്‍ ഉണ്ടാക്കുവാന്‍ ആപ്പിളിന് സാധിക്കുമെന്നാണ് യോഗത്തില്‍ ആപ്പിള്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.

അതേ സമയം കഴിഞ്ഞ 20 വര്‍ഷത്തോളമായി ആപ്പിളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ടെന്നും, 2017 ല്‍ ആപ്പിള്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ബംഗ്‌ളൂരുവില്‍ ഉണ്ടാക്കിയതിന് ശേഷം ഇത് ശക്തമായി എന്നാണ് ആപ്പിള്‍ വൈസ് പ്രസിഡന്റെ പ്രൊഡക്ട് ഓപ്പറേഷന്‍ പ്രിയ ബാലസുബ്രഹ്മണ്യം പറയുന്നത്. പിന്നീട് ചെന്നൈയിലും നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. ഇവിടെ നിര്‍മ്മിക്കുന്ന ഐഫോണ്‍ അടക്കം അന്താരാഷ്ട്ര വിപണിയില്‍ അടക്കം കയറ്റി അയക്കുന്നുണ്ട് ഇവര്‍ പറയുന്നു.