യുപി ബിജെപിക്ക് തന്നെ, കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ലെന്ന് സര്‍വേ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-നവ്ഭാരത് സര്‍വേ. 403 അംഗ സഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 230-249 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പറയുന്നത്. സമാജ്വാദി പാര്‍ട്ടിയാകും മുഖ്യപ്രതിപക്ഷ കക്ഷി. കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ലെന്നും സര്‍വേ പ്രവചിക്കുന്നു. ടൈംസ് നൗ-നവ്ഭാരതിന് വേണ്ടി വെറ്റോയാണ് സര്‍വേ നടത്തിയത്.

2017ല്‍ 325 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയിരുന്നത്. 2017ല്‍ 48 സീറ്റു കിട്ടിയ സമാജ് വാദി പാര്‍ട്ടിക്ക് 137 മുതല്‍ 152 സീറ്റു വരെ സര്‍വേ പ്രവചിക്കുന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ 19 സീറ്റു കിട്ടിയ മായാവതിയുടെ ബിഎസ്പിക്ക് 9-14 സീറ്റുകള്‍ ലഭിക്കും. പ്രിയങ്കയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രവചിക്കുന്നത് നാലു മുതല്‍ ഏഴു വരെ സീറ്റാണ്. 2017ല്‍ പാര്‍ട്ടിക്കു കിട്ടിയത് ഏഴു സീറ്റാണ്.

ബിജെപി സഖ്യത്തിന് 38.6 ശതമാനം വോട്ടാണ് സര്‍വേ പ്രവചിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നു ശതമാനം വോട്ടിന്റെ കുറവ്. എസ്.പി സഖ്യത്തിന് 34.4 ശതമാനം വോട്ടുലഭിക്കും. ബിജെപിയുടെ വോട്ടുവിഹിതം 22.2 ശതമാനത്തില്‍നിന്ന് 14.1 ശതമാനത്തിലേക്ക് ചുരുങ്ങും.

ഡിസംബര്‍ 16നും 30നുമിടയിലാണ് സര്‍വേ നടത്തിയത്. 21,480 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ ബിജെപി കടുത്ത വെല്ലുവിളിയാണ് നേടിരുന്നത്. പിന്‍വലിച്ച കര്‍ഷക നിയമവും ക്രമസമാധാന നില തകര്‍ന്നതുമാണ് പ്രതിപക്ഷം പ്രചാരണത്തില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. അയോധ്യയ്ക്ക് പിന്നാലെ കാശി, മധുര വിഷയങ്ങള്‍ പ്രചാരണത്തില്‍ ബിജെപി ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്.

ഫെബ്രുവരി-മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും-കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി-ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ വോട്ടുകള്‍ ചിതറിപ്പോകുന്നത് ബിജെപിയുടെ അധികാരത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ വിദഗധര്‍ പറയുന്നത്.