കൊവിഡ്; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, പൊതുചടങ്ങുകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടി.പി.ആര്‍ 20 ന് മുകളിലുള്ള പ്രദേശങ്ങളില്‍ പൊതു ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും അനുമതി. ടി.പി.ആര്‍ മുപ്പതിന് മുകളിലുള്ള പ്രദേശങ്ങളില്‍ യാതൊരു വിധത്തിലുള്ള പൊതു പരിപാടികളും അനുവദിക്കില്ല. മതചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.

കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. തിങ്കളാഴ്ച മുതല്‍ കോടതികള്‍ ഓണ്‍ലൈനായാകും പ്രവര്‍ത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയില്‍ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കും. ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ 11ന് പുനഃപരിശോധിക്കും.

അതേസമയം തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 50ലേറെ പേര്‍ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടെങ്കില്‍ സംഘാടകര്‍ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചു.

കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.