ഗൂഢാലോചന നടത്തിയ കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇന്ന് 10.15ന് ആണ് വാദം കേള്‍ക്കുക. സ്‌പെഷല്‍ സിറ്റിങ് നടത്തിയാണ് കേസ് പരിഗണിക്കുക.

എല്ലാ കേസ് പോലെ തന്നെയാണ് ഈ കേസും. പ്രാധാന്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അധികം സമയം വാദത്തിന് എടുക്കും എന്നുള്ളതു കൊണ്ടാണ് കേസ് മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച എന്ന് ജഡ്ജ് വ്യക്തമാക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെ വധശ്രമിത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേര്‍ത്തിരുന്നു. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികള്‍ സമാന ഹര്‍ജി നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്റേതും സകല തെളിവുകളും ശേഖരിച്ച ശേഷമാണ് പ്രതി ചേര്‍ത്തതെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.