ദിലീപിനെ നാളെ മുതല്‍ ചോദ്യം ചെയ്യും; 27 വരെ അറസ്റ്റ് പാടില്ലെന്നും കോടതി

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കുമെന്ന് കോടതി. ദിലീപടക്കം കേസിലെ മുഴുവന്‍ പ്രതികളും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് പി ഗോപിനാഥ് ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയത്. ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിർദേശിച്ചു.

അതേസമയം ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നും അന്വേഷണത്തിന് തടസ്സമാകില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.

ഗൂഢാലോചന കേസില്‍ തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്തിനാണെന്നും ദിലീപ് ചോദിച്ചു. ബാലചന്ദ്ര കുമാറുമായി സിനിമ ബന്ധമാണ് തനിക്കുള്ളതെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ദിലീപിനെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്നതിന് തടസം നില്‍ക്കില്ലെന്ന് വിചാരണ കോടതി അറിയിച്ചിരുന്നു. ചില സൂചനകളും തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചാല്‍ ഗൂഢാലോചന കുറ്റകരമണെന്ന് കണക്കാക്കാം. കേസില്‍ യഥാര്‍ത്ഥ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഗൂഢാലോചനാകേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഗൂഢാലോചന കേസില്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കില്ലെന്ന കാര്യത്തില്‍ എന്തുറുപ്പാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. കൃത്യം ചെയ്തില്ലെങ്കിലും ദിലീപ് ഗൂഢാലോചന നടത്തിയാല്‍ കുറ്റമായി കണക്കാക്കാമെന്നും ദിലീപിനെതിരെയുള്ള സാക്ഷിയുടെ വെളിപ്പെടുത്തല്‍ വളരെ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍ കൈമാറിയ തെളിവുകളില്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി പരിശോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണ്. ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്നും കോടതി വിശദീകരിച്ചു. എന്നാല്‍ കോടതി ജാമ്യം നല്‍കുകയും അന്വേഷണത്തില്‍ ദിലീപ് ഏതെങ്കിലും ചെറിയ ഇടപെടലുകള്‍ നടത്തുകയും ചെയ്താല്‍ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.