പിണറായി സര്‍ക്കാര്‍ ഭരിക്കുന്നത് പൂർണ സോഷ്യലിസം അടിസ്ഥാനമാക്കിയല്ലെന്ന് എംവി ഗോവിന്ദൻ

കോഴിക്കോട് : പിണറായി സർക്കാർ പ്രവർത്തിക്കുന്നത് പൂർണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അങ്ങനെ ചിലർ ചിന്തിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. മുതലാളിത്ത ഭരണകൂടത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് പിണറായി സർക്കാരിന്റെ പ്രവർത്തനം. അതിനാൽ കടം വാങ്ങി മൂലധന നിക്ഷേപം നടത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട്ട് ജനകീയ പ്രതിരോധ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിക്കകത്തുള്ള തെറ്റായ പ്രവണതകൾ പ്രതിരോധിക്കാനുള്ള ജാഥയാണിതെന്ന ചില കുബുദ്ധികളുടെ പ്രചരണത്തെ തള്ളിക്കളയുന്നില്ലെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. പാർട്ടിക്കകത്ത് ചിലവ തെറ്റായ പ്രവണതകളുണ്ട്. വിള നന്നായി വളരണമെങ്കിൽ അതിനിടയിലെ കള പറിച്ചു കളയണം. അത്തരം കളകൾ പാർട്ടിയും പറിച്ചു കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കണ്ണൂരിൽ സിപിഎമ്മിന് തലവേദയായി തുടരുന്ന കൂടി സാഹചര്യത്തിലാണ് എംവി ഗോവിന്ദന്റെ ഈ പരോക്ഷ വിമർശനമെന്നത് ശ്രദ്ധേയമാണ്.