സാഹിത്യവേദി ചർച്ച മാർച്ച് 3-ന്

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 3 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)

ആനുകാലികങ്ങളിൽ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പതിവായി ലേഖനങ്ങൾ എഴുതുന്ന ശ്രീ ആർ എസ് കുറുപ്പ് ആണ് ഇത്തവണ സാഹിത്യവേദി ചർച്ച നയിക്കുന്നത്. നാടകങ്ങൾ എഴുതി അവതരിപ്പിക്കുന്നതിലും അദ്ദേഹം മുൻകൈയെടുക്കുന്നു. യുഗാവസാനത്തിന്റെ രണ്ടാമൂഴം (മലയാള നോവൽ പഠനങ്ങൾ), അമ്മ മഹാറാണി (നാടക സമാഹാരം), മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ (വിവർത്തനം) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ.

‘സ്വാതന്ത്ര്യാനന്തര കേരളം എം ടി വാസുദേവൻനായരുടെ കാലം എന്ന നോവലിൽ’ എന്നതാണ് ചർച്ചാവിഷയം. ആർ എസ് കുറുപ്പ് എഴുതുന്നു – എം ടി വാസുദേവൻനായരുടെ രചനകൾ ആരാധനയോളം പോരുന്ന അനുവാചക ശ്രദ്ധ നേടുന്നത് അവയിലെ ഭാവാത്മകതയുടെ പേരിലാണെന്നും മനുഷ്യജീവിതം വിശിഷ്യാ ദൈനംദിന സാമൂഹ്യ ജീവിതം അവയിൽ പച്ചയായി പ്രതിപാദിക്കപ്പെട്ടിട്ടില്ല എന്നും ഒരു അഭിപ്രായം നിലവിലുണ്ടല്ലോ. തകഴി, ദേവ് തുടങ്ങിയവർ മുതൽ എസ് ഹാരിഷ് വരെ ഉള്ളവരുടെ കൃതികളിൽ കാണുന്ന പച്ചയായ ജീവിത ചിത്രീകരണം എം ടി കൃതികളിൽ കാണാൻ കഴിയില്ല എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഈ അഭിപ്രായം ശരിയല്ല എന്നും ഏകാകിയുടെ മനോരാജ്യങ്ങളിൽ -അതാണല്ലോ എം ടി സാഹിത്യം- അയാൾ ജീവിക്കുന്ന സമൂഹം എല്ലാ സൗന്ദര്യ വൈരൂപ്യകളോടെയും അനുഭവവേദ്യമാകുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്വാതന്ത്ര്യം കേരള സമൂഹത്തിൽ, വിശേഷിച്ച് മലബാറിലെ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ, അന്നത്തെ യുവതലമുറയുടെ മോഹങ്ങളും മോഹഭംഗങ്ങളും, കാലം എന്ന നോവലിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത് എങ്ങനെ എന്ന് ഒരു പരിശോധന നടത്തുകയാണ് ഇവിടെ ‘സ്വാതന്ത്ര്യാനന്തര കേരളം കാലം എന്ന നോവലിൽ’.

ഫെബ്രുവരി മാസത്തിൽ ബിന്ദു മനോജ് അവതരിപ്പിച്ച “മരങ്ങളും പുഴകളും മലയാള കവിതയിൽ” എന്ന ചർച്ച സാഹിത്യവേദി അംഗങ്ങൾക്ക് വളരെയേറെ ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്നേഹികളേയും മാർച്ച് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

അനിലാൽ ശ്രീനിവാസൻ 630 400 9735
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955