ബധിരർക്കു വേണ്ടി ജീവിച്ച അരുൺ ജേക്കബിന്റെ കുടുംബത്തിന് വേണ്ടി തുക സമാഹരിക്കുന്നു

ചെവി കേൾക്കാത്തവനായി ജനിച്ചുവെങ്കിലും അത് ജീവിതത്തെ ബാധിക്കാതെ ബധിരർക്കായി സേവനപ്രവർത്തനങ്ങളിലും പാസ്റ്ററൽ ശുശ്രുഷയിലും മുഴുകിയ അരുൺ ജേക്കബിന്റെ കുടുംബത്തിനായി ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു.

നാല്പത്തിആറാം വയസിൽ ഒഹായോയിലാണ് ഈ പത്തനാപുരം സ്വദേശി പെട്ടെന്ന് ഹൃദയാഘാതം മൂലം വിടവാങ്ങിയത്. അതോടെ ബധിരയായ ഭാര്യ മെലീസയും മക്കളായ നഥനയേൽ, ജെറമിയ, റിബേക്കയും അനാഥരായി. കുടുംബം നോക്കുന്നതും കുട്ടികൾക്ക് ഹോം സ്‌കൂൾ വിദ്യാഭ്യാസം നൽകുന്നതും മെലിസയാണ്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അരുണിന്റെ അകാലമരണത്തോടെ അവർ സാമ്പത്തിക ബുദ്ധിമുട്ടിലായി. അരുണിന്റെ ശവസംസ്കാരച്ചെലവുകൾ വഹിക്കുന്നതിനും മക്കളുടെ തുടർപഠനത്തിനുമായി കുടുംബത്തിന് അടിയന്തര സഹായം ആവശ്യമാണ്.

ബധിരനെങ്കിലും അരുൺ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. ഹൃദയം നിറഞ്ഞ അനുകമ്പയും മറ്റുള്ളവരോടുള്ള സ്നേഹവും ആയിരുന്നു കൈമുതൽ. ബധിരത അരുണിന് ഒരു കുറവ് അല്ലായിരുന്നു. പോകുന്നിടത്തെല്ലാം പ്രത്യാശയും സ്നേഹവും പകരാനും മറ്റുള്ളവരെ സേവിക്കാനും അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.

ബധിര സമൂഹത്തെ സേവിക്കുന്ന സമൂഹമായ DOOR ഇന്റർനാഷണലിന്റെ ഭാഗമായി കെനിയയിലെ നെയ്‌റോബിയിലും പിന്നീട് ഇന്ത്യയിലും സേവനമനുഷ്ഠിച്ചു. മെലിസയുടെയും അരുണിന്റെയും വിവാഹശേഷം ഇരുവരും ഇന്ത്യ ഹംഗറി, തായ്‌ലൻഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 2008-ൽ യു.എസ്. ലേക്ക്. ബധിര സമൂഹത്തെ ബൈബിൾ പഠിപ്പിച്ചുകൊണ്ടുള്ള സേവനങ്ങൾ തുടർന്നു. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള ബധിരർക്കുള്ള ജീസസ് മിനിസ്ട്രിയിൽ പാസ്റ്ററായി അഞ്ചര വർശം പ്രവർത്തിച്ചു.

ഓരോ തവണ ഇന്ത്യയിലേക്ക് പോകുമ്പോഴും ബധിര സമൂഹത്തിന് സാധനങ്ങൾ നിറച്ച സ്യൂട്ട്കേസുകളുമായിട്ടായിരുന്നു അരുണിന്റെ യാത്ര. അദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ നഷ്ടം ആഴത്തിൽ അനുഭവപ്പെടുന്നു.

അരുണിന്റെ വേർപാടിൽ വിലപിക്കുമ്പോൾ തന്നെ, ഈ വിഷമ സമയത്ത് മെലിസയെയും കുട്ടികളെയും പിന്തുണയ്‌ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ദുഃഖിത കുടുംബത്തെ സഹായിക്കാൻ ഏതു തുകയും ചെറുതല്ല, ഓരോ സംഭാവനയും വളരെ വിലമതിക്കപ്പെടും.

താഴെ കൊടുത്തിരിക്കുന്ന ഗോ ഫണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തു സംഭാവനകൾ നൽകാവുന്നതാണ്.

Fund Raising for family of deaf Arun Jacob, organized by Biju John