വിവാഹിതരായ കമിതാക്കള്‍ ഒളിച്ചോടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതി മരിച്ചു; യുവാവിന്റെ നില ഗുരുതരം

കോട്ടയം: അവിഹിത പ്രണയം വീട്ടിലറിഞ്ഞതോടെ വിവാഹിതരായ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി മരിച്ചു, യുവാവിന്റെ നില ഗുരുതരം. കായംകുളം മാവേലിക്കര ചെരുവില്‍ രഞ്ചിത (26) ആണ് മരിച്ചത്. പീരിമേട് പള്ളിക്കുന്ന് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ സജുവാണ് (30) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രഞ്ചിതയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. സജുവിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

വാഗമണ്ണിലെ മൊട്ടക്കുന്നില്‍ ശനിയാഴ്ചയായിരുന്നു ഇരുവരുടെയും ആത്മഹത്യ ശ്രമം. ഇവര്‍ മുറപ്പെണ്ണും മുറച്ചെറുക്കനുമാണ്. ചെറുപ്പം മുതലേ പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇവര്‍ വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ വിവാഹശേഷവും ബന്ധം തുടരുകയായിരുന്നു. ഇവരുടെ അവിഹിത പ്രണയം ബന്ധുക്കള്‍ അറിഞ്ഞതോടെ നാണക്കേട് ഭയന്ന് ജീവനൊടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഒരുമിച്ച് മരിക്കാമെന്നുറപ്പിച്ചാണ് ശനിയാഴ്ച ഇവര്‍ വാഗമണ്ണിലെത്തിയത്. മൊട്ടകുന്നില്‍ മണിക്കൂറുകളോളം ചെലവഴിച്ചതിന് ശേഷം കൈയ്യില്‍ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. അവശ നിലയില്‍ ഇവരെ കണ്ട വിനോദ സഞ്ചാരികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വാഗമണ്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇരുവരുടെയും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതി ഇന്നു പുലര്‍ച്ചെ മരിച്ചു.