ഏകീകൃത കുർബാന തർക്കത്തിൽ സർക്കാർ മധ്യസ്ഥത വേണ്ടെന്ന് സിറോ മലബാർ സഭ ഹൈക്കോടതിയിൽ

ഏകീകൃത കുർബാന സംബന്ധിച്ച തർക്കത്തിൽ സർക്കാർ മധ്യസ്ഥത വഹിക്കണമെന്ന ഹർജി നിലനിൽക്കുന്നതല്ലെന്ന് സിറോ മലബാർ സഭ ഹൈക്കോടതിയിൽ. സഭയിലെ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനോ, ചീഫ് സെക്രട്ടറിക്കോ മധ്യസ്ഥത വഹിക്കേണ്ട നിയമപരമായ ചുമതലയില്ല. ഏകീകൃത കുർബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം സഭയ്ക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും ഹർജിയിലെ കക്ഷികളെയും കോടതി നിർബന്ധിക്കരുത്. ക്രമസമാധാനം നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ നടപടികളോട് സഭയ്ക്ക് എതിർപ്പില്ലെന്നും സിറോ മലബാർ സഭ വ്യക്തമാക്കി. ഇത് സംബന്ധിച്ച സത്യവാങ്മൂലം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഹൈക്കോടതിയിൽ സമർപ്പിച്ചു.