അനിലിന്റേത് തെറ്റായ തീരുമാനം, അവസാന ശ്വാസംവരെ ഞാൻ കോൺഗ്രസുകാരൻ: എ.കെ ആന്റണി

തിരുവനന്തപുരം : മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരാനെടുത്ത തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു . രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. സമുദായ സൗഹാർദ്ദം ശിഥിലമാകുന്നു. താൻ അവസാനശ്വാസം വരെയും ബിജെപിക്കും ആർഎസ്എസിനെതിരെ ശബ്ദമുയർത്തുമെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു. ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്ത് പറഞ്ഞാണ് എകെ ആന്റണി സംസാരിച്ചത്. അവസാന ശ്വാസം വരെ ഞാൻ കോൺഗ്രസുകാരനായിരിക്കും. അനിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കില്ലെന്നും ഇത് ആദ്യത്തേയും അവസാനത്തേയും വാർത്താ സമ്മേളനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.