ജീവിച്ചിരിക്കുന്നയാളെ ബാങ്ക് മരിച്ചതായി പ്രഖ്യാപിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തൃശൂര്‍ : ജീവിച്ചിരിക്കുന്നയാളെ രേഖകളില്‍ മരിച്ചതായി കാണിച്ച് പെന്‍ഷന്‍ നിഷേധിച്ച സര്‍വീസ് സഹകരണ ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തലപ്പിള്ളി പാഞ്ഞാള്‍ പൈങ്കുളം മുച്ചിക്കല്‍ വീട്ടില്‍ ദേവകിയെയാണ് കിള്ളിമംഗലം സര്‍വീസ് സഹകരണ ബാങ്ക് മരിച്ചതായി പ്രഖ്യാപിച്ചത്.

ദേവകിയ്ക്ക് എസ്.ബി.ഐ പാഞ്ഞാള്‍ ശാഖ വഴിയാണ് വിധവാ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ഓണത്തിന് ക്ഷേമപെന്‍ഷന്‍ സഹകരണ ബാങ്കിലേക്ക് മാറ്റിയതോടെ പെന്‍ഷന്‍ കിട്ടാതായി. കിള്ളിമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് താന്‍ മരിച്ചു പോയതായി രേഖകളിലുള്ള വിവരം ദേവകി അറിഞ്ഞത്. ബാങ്കിലെ ഒരു ജീവനക്കാരാനാണ് ഇതിനു പിന്നിലെന്ന് പരാതിയില്‍ പറയുന്നു. തന്റെ വീട്ടിലെത്തി അന്വേഷിക്കുകയോ വാര്‍ഡ് മെമ്പറെ ബന്ധപ്പെടാതെയോ ആണ് ഇയാള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും പരാതിയിലുണ്ട്. തെറ്റായ വിവരം നല്‍കി തനിക്ക് പെന്‍ഷന്‍ നിഷേധിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ദേവകി ആവശ്യപ്പെട്ടു. ജനുവരി 31-നകം വിശദീകരണം നല്‍കാനാണ് ബാങ്കിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.