ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ.കെ കൃഷ്ണനും ജ്യോതി ബാബുവും കീഴടങ്ങി

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവും കീഴടങ്ങി. പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ജ്യോതി ബാബു കോടതിയിലെത്തിയത് പ്രത്യേക ആംബുന്‍ലസിലാണ്. ഇവരെ റിമാന്‍ഡ് ചെയ്തു.ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. പി മോഹനനെ വെറുതെ വിട്ട കോടതി വിധി ശരിവെച്ചിരുന്നു. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.12 പ്രതികളായിരുന്നു അപ്പീല്‍ നല്‍കിയത്. 36 പ്രതികളുണ്ടായിരുന്ന കേസില്‍ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെയായിരുന്നു കെ.കെ രമയുടെ അപ്പീല്‍.