സിദ്ധാർത്ഥന്റെ മരണത്തിന് ശേഷം പരാതി കിട്ടിയിട്ടില്ല: മുൻ വിസി എംആർ ശശീന്ദ്രനാഥ്

തൃശൂർ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിന് ശേഷം പരാതി കിട്ടിയ കാര്യം വിസിക്കും രജിസ്ട്രാർക്കും അറിയില്ലെന്ന് സസ്പൻഷനിലായ മുൻ വിസി എംആർ ശശീന്ദ്രനാഥ്. തന്റെ ടേബിളിൽ അത്തരത്തിലൊരു പരാതി വന്നിട്ടില്ലെന്ന് വിസി പറഞ്ഞു. പെൺകുട്ടി വിസിക്ക് പരാതി നൽകിയില്ല. ഡീനിനും മറ്റും പരാതി നൽകിയിട്ടുണ്ടെങ്കിൽ തന്റെ അടുത്ത് വന്നിട്ടില്ലെന്നും മുൻ വിസി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പെൺകുട്ടിയുടെ പരാതി തന്റെ മുന്നിൽ എത്തിയില്ല. പെൺകുട്ടിയുടെ പരാതിയടക്കം അസ്വാഭാവികമായി പലതും നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ പുറത്തു പോരേണ്ടി വന്നതിൽ വിഷമമുണ്ട്. കുറ്റകൃത്യം ചെയ്തവർ ക്രിമിനൽ മനസ്സുള്ളവരാണ്. ഇവരുടെ പിഎഫ്ഐ ബന്ധം അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണം അടക്കം ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. വൈസ് ചാൻസിലർക്ക് സസ്പൻ്റ് ചെയ്യാനധികാരമുണ്ട്. പക്ഷേ തന്നെ കേട്ടില്ല. ഇന്നലെ കുട്ടിയുടെ വീട്ടിൽ പോയിരുന്നു. അവർക്ക് നീതി ഉറപ്പാക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. അസിസ്റ്റന്റ് വാർഡനേയും ഡീനേയും സസ്പന്റ് ചെയ്യാൻ ഉള്ള ഓഡർ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്പന്റ് ചെയ്തത്. അസിസ്റ്റന്റ് വാർഡനും ഡീനും ഹോസ്റ്റലിൽ പോകേണ്ടതായിരുന്നു. സർവ്വകലാശാലയ്ക്ക് 7 കോളേജുണ്ട്, അവിടെ വാർഡൻമാരും. ഹോസ്റ്റലിൽ കൃത്യമായ നിയന്ത്രണം ഉണ്ടായില്ലെന്നും വിസി പറഞ്ഞു. കാലാവധി പൂർത്തിയാകാൻ എനിക്ക് 5 മാസം മാത്രമേയുള്ളൂ. അതുകൊണ്ട് ചാൻസിലറുടെ നടപടിയിൽ തുടർ നിയമ നടപടിക്കില്ല. പിസി ശശീന്ദ്രന് വിസിയുടെ ചുമതല നൽകിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ധാർത്ഥന്റെ മരണം ആത്മഹത്യയാണ്. വാതിൽ തല്ലിത്തുറന്നാണ് അകത്തു കടന്നത്. ഡീനും വിദ്യാർഥികളും വാതിൽ ചവിട്ടിത്തുറന്നാണ് അകത്തു കയറിയത്. ഹോസ്റ്റലിൽ കുഴപ്പം ഉണ്ടെന്ന് നേരത്തെ അറിയില്ലായിരുന്നു. ഗവർണർ ചോദ്യം ചോദിച്ചിട്ടു സസ്പന്റ് ചെയ്യലായിരുന്നു മര്യാദ. ഗവർണറുമായി നല്ല ബന്ധമാണുള്ളത്. ഗവർണറുടെ നടപടി പ്രതികാര നടപടി അല്ല. വിദ്യാർഥി സംഘടനയുടെ ധാർഷ്ട്യമാണ് പ്രശ്നങ്ങൾക്ക് കാരണം. സിദ്ധാർത്ഥന്റെ വിഷയത്തിൽ ഭരണപരമായ വീഴ്ച ഉണ്ടായെന്നും വിസി കൂട്ടിച്ചേർത്തു.