സിഎഎ സ്റ്റേ ചെയ്യണമെന്ന ആവശ്യം; എല്ലാ ഹര്‍ജികളും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 19ന് പരിഗണിക്കും. ഹര്‍ജികളിന്മേല്‍ ചൊവ്വാഴ്ച വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 237 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. പൗരത്വം നല്‍കുന്നത് എതിര്‍ക്കാനാവില്ലെന്നും ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. സ്റ്റേ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരും ആവശ്യപ്പെട്ടു.മുസ്ലിം ലീഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലിന്റെ ആവശ്യപ്രകാരം തിങ്കളാഴ്ച ഹര്‍ജികള്‍ പരിഗണിക്കാമെന്ന നിര്‍ദേശമായിരുന്നു കോടതി ആദ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ കേന്ദ്രം ഒരാഴ്ച സമയം ചോദിച്ചതോടെ ചൊവ്വാഴ്ച എല്ലാ ഹര്‍ജികളും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.