അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ലീലാ മാരേട്ട് (ജോര്‍ജ് ഏബ്രഹാം, വൈസ് ചെയര്‍മാന്‍, ഐ.ഒ.സി)

ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിലും മലയാളി സംഘടനാ രംഗത്തും സ്തുത്യര്‍ഹമായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ്. സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് ശോഭിക്കുന്ന നന്മയുടെ വിശേഷണംകൂടിയാണ് ലീലാ മാരേട്ട് എന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പറഞ്ഞു.

തന്റെ കര്‍മ്മപഥങ്ങളിലൂടെ സത്യസന്ധമായ സേവനം നടത്തുന്നതില്‍ എല്ലാ അമേരിക്കന്‍ മലയാളികളുടേയും പ്രശംസ പടിച്ചുപറ്റുവാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലും ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലും സദാ താത്പര്യം പ്രകടിപ്പിച്ച് മുഖ്യധാരയിലേക്ക് ആളുകളെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എന്നും ക്രിയാത്മകമായ പ്രവര്‍ത്തനം ലീലാ മാരേട്ട് കാഴ്ചവച്ചിട്ടുണ്ട്.

അനേക വര്‍ഷങ്ങളായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ വനിതാ ഫോറം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചപ്പോള്‍ നേതൃപാടവത്തിലൂടെ തന്റേതായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ലീലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റേതായ ബന്ധങ്ങളിലൂടെ അഹോരാത്രം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മികവ് തെളിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും ആവേശഭരിതരാക്കുവാന്‍ അവരുടെ ഉയര്‍ന്ന വ്യക്തിത്വം നിര്‍ണ്ണായകമായിട്ടുണ്ട്. എല്ലാവരേയും യോജിച്ച് നിര്‍ത്തുന്നതിനും കോണ്‍ഗ്രസിന്റെ ഉന്നതിക്കുവേണ്ടി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ള പരിപാടികളിലെല്ലാം ഒരു നിറസാന്നിധ്യമായിരുന്നു ലീലാ മാരേട്ട്.

ലീലാ മാരേട്ടിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഒരു ചരിത്രംകൂടി പറയേണ്ടതുണ്ട്. കേരള വിദ്യാര്‍ത്ഥി യൂണിയന്റെ സമാരാധ്യ നേതാക്കന്മാരായി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന വയലാര്‍ രവി, എ.കെ ആന്റണി എന്നിവരുടെയൊക്കെ വിദ്യാഭ്യാസ കാല രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വിവരണാതീതമായ പിന്തുണ നല്‍കിയ പിതാവായ എന്‍,കെ. തോമസ് സാറിന്റെ മകള്‍ കൂടിയാണ് ലീലാ മാരേട്ട് എന്നു പറയുന്നത് അത്യന്തം അഭിമാനകരമാണ്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിഡന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും അമേരിക്കന്‍ മലയാളികളുടെ കലാ-സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോഴും അമേരിക്കന്‍ രാഷ്ട്രീയ മണ്ഡലങ്ങളിലും ജീവസുറ്റ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ലീലാ മാരേട്ടിന് സാധിക്കുന്നു എന്നുള്ളത് ഈ നാടിനെ സ്‌നേഹിക്കുന്ന ഓരോരുത്തരിലും അത്യന്തം ആഹ്ലാദം പകരുന്ന കാര്യമാണ്.

ഏതു മേഖലയില്‍ പ്രവര്‍ത്തിച്ചാലും ആത്മാര്‍ത്ഥമായ തന്റെ പ്രവര്‍ത്തനശൈലിയിലൂടെ എല്ലാവരേടേയും ആദരവും സ്‌നേഹവും പിടിച്ചുപറ്റുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അഭൂതപൂര്‍വ്വമായ കഴിവാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ഇനിയുള്ള ജീവിതയാത്രയിലും ലീലാ മാരേട്ടിന് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹത്വവും അമേരിക്കയുടെ അഭിമാനപൂര്‍വ്വവുമായ ഉന്നതമായ പദവികളിലേക്കും ഉയര്‍ന്നുപോകുന്നതിനും വേണ്ട എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായ ആശംസിക്കുന്നതായും ജോര്‍ജ് ഏബ്രഹാം പറഞ്ഞു.