എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്

മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. പ്രത്യേക ക്ഷണിതാവായി നികേഷിനെ ഉൾപ്പെടുത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. നിലവിൽ സിപിഎം അംഗമായ നികേഷ് കുമാർ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള താത്പര്യം പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. അടുത്ത സമ്മേളനത്തോടെ ജില്ലാ കമ്മിറ്റിയിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തുമെന്നാണ് സൂചന.

മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാർ ഇന്നലെ അറിയിച്ചിരുന്നു. സിപിഎം അം​ഗമായി പൊതുരം​ഗത്ത് സജീവമാകുമെന്നാണ് നികേഷ് കുമാർ അറിയിച്ചത്. 2016 ൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി നികേഷ് കുമാർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി കെ എം ഷാജിയോട് നികേഷ് കുമാർ പരാജയപ്പെട്ടു. നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം.