എഴുത്തുകൂട്ടം സാംസ്കാരിക വേദി പുത്തനെഴുത്ത് C/o പുതുപുത്തൻവായന: പുസ്തകചർച്ച നടത്തി

ഹരീഷ് റാം

പത്തനംതിട്ട : എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അടൂർ എസ്.ബി. ബുക്സ് സ്റ്റാളിൻ്റെ സഹകരണത്തോടെ വീട്ടുമുറ്റത്ത് നടത്തുന്ന പുസ്തകചർച്ചയായ ‘അക്ഷരമുറ്റം’ പരിപാടി  അടൂർ കോടതിയ്ക്ക് സമീപമുള്ള കണിയാംപറമ്പിൽ വീട്ടിൽ നടന്നു.സമകാലസാഹിത്യലോകത്ത് പുതുതലമുറയേയും പഴയതലമുറയേയും   ഒരേ പോലെ വായനയിലേക്ക്
നയിക്കുകയും  ഏറ്റവുമധികം വില്ക്കപ്പെടുകയും ചെയ്യുന്ന ആറ് പുസ്തകങ്ങളാണ് ചർച്ചയ്ക്ക് വിധേയമാക്കിയത്.
‘എഴുത്തുകാരോട് അസൂയ തോന്നാറുണ്ട്, കാരണം മറ്റൊന്നല്ല, അത് അവർക്ക് എഴുത്തിൽ കിട്ടുന്ന സ്വാതന്ത്രം ആണ്. ഭാവനയുടെ ഏതതിര് വരെയും അവർക്ക് സഞ്ചരിക്കാം. സിനിമയിൽ അത്തരം സ്വാതന്ത്രമില്ല.വായനയ്ക്കായി ധാരാളം സമയം കണ്ടെത്താറുണ്ട്. കാലത്തിനൊപ്പം ചലിക്കാനും മനുഷ്യജീവിതത്തെ അറിയാനും വായനയുണ്ടായ പറ്റൂ.  ‘  പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഡോ.ബിജു പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖിൽ പി. ധർമ്മജൻ്റെ ‘റാം C/o ആനന്ദി’, എഴുത്തുകാരി നിമ്ന വിജയിൻ്റെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’, നോവലിസ്റ്റ് ബിനീഷ് പുതുപ്പണത്തിൻ്റെ ‘പ്രേമ നഗരം’,  കഥാകൃത്തും നോവലിസ്റ്റും സാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ ജേക്കബ് ഏബ്രഹാമിൻ്റെ ‘വാൻഗോഗിൻ്റെ കാമുകി’ എന്നീ നോവലുകളും അനുഭവമെഴുത്തിലൂടെ ഏറെ ശ്രദ്ധേയനായ മുഹമ്മദ് അബ്ബാസിൻ്റെ ‘വിശപ്പ്, പ്രണയം, ഉന്മാദം’ എന്ന പുസ്തകവും  രണ്ട്  പതിറ്റാണ്ട് മുൻപ് എൻ. മോഹനൻ എഴുതി, ഇക്കാലത്ത് ഏറ്റവുമധികം  വിറ്റഴിക്കപ്പെടുന്ന, ആദർശാത്മക പ്രണയത്തിൻ്റെ ജീവൻ തുടിച്ചു നിൽക്കുന്ന കൃതി ‘ഒരിക്കൽ’ എന്നീ പുസ്തക ങ്ങളാണ് ചർച്ച ചെയ്തത്.

പ്രശസ്ത സിനിമാ സംവിധായകൻ ഡോ.’ ബിജു ചർച്ച ഉദ്ഘാടനം ചെയ്തു.  എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡൻ്റ് ജി. പ്രീത് ചന്ദനപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ വിഷയാവതരണം നടത്തി.

നോവലിസ്റ്റുകളായ ജേക്കബ് ഏബ്രഹാം, ബിനീഷ് പുതുപ്പണം എന്നിവർ മുഖ്യാതിഥികളായിരുന്നു .  എഴുത്തുകൂട്ടം സാംസ്കാരികവേദി ട്രഷറർ ഹരീഷ് റാം, പ്രോഗ്രാം കോഓർഡിനേറ്റർ സി. സുരേഷ് ബാബു, അനിൽ പെണ്ണുക്കര, ഇളവൂർ ശശി,കഥാകൃത്തുക്കളായ ബി. രവികുമാർ, എം. പ്രശാന്ത്, കവി ഡോ. ഷീബ റജികുമാർ, കെ. എൻ. ശ്രീകുമാർ, അമൃത പ്രദീപ്, കൃഷ്ണ കുമാർ കാരയ്ക്കാട്,  ശബരി ജി. ദേവ്, ആശ കുറ്റൂർ, എം.എ. ആകാശ്, വിനോദ് ഇളകൊള്ളൂർ, സുരേഷ് പനങ്ങാട്, ഡോ. ഉണ്ണികൃഷ്ണൻ കളീക്കൽ, ചന്ദ്രബാബു പനങ്ങാട്, എസ്‌.  ഷൈലജ കുമാരിഎന്നിവർ പ്രസംഗിച്ചു.