മഷിയല്ല, പുതിയ നോട്ടുകളാണ് വേണ്ടത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറാനെത്തുന്നവരുടെ കയ്യില്‍ മഷി പുരട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൂടുതല്‍ പരിഭ്രാന്തി ഉണ്ടാക്കാനേ സഹായിക്കുകയുള്ളൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മഷിയല്ല, കൂടുതല്‍ നോട്ടുകളാണ് വേണ്ടത്. നിത്യച്ചിലവിനുള്ള പണം പോലുമില്ലാതെ ആളുകള്‍ നെട്ടോട്ടമോടുകയാണ്. മണിക്കൂറുകളോളം ക്യൂനിന്നാലെ ചില്ലറ തുക മാറി കിട്ടുകയുള്ളൂ. ആ സാധുക്കളെയെല്ലാം കള്ളപ്പണക്കാരായി മുദ്രകുത്തുന്നത് ശരിയല്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചതാണ് ഇപ്പോഴത്തെ കൂട്ടക്കുഴപ്പത്തിന് കാരണം. അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് കള്ളപ്പണക്കാര്‍ക്കല്ല, പവപ്പെട്ട ജനങ്ങള്‍ക്കാണ്. അവരെ വീണ്ടു അപമാനിക്കുന്നത് ശരിയല്ല.
നോട്ട് പരിഷ്‌ക്കാരം വന്ന് ഒരാഴ്ചയായിട്ടും ദുരിതത്തിന് അയവ് വന്നിട്ടില്ല. നഗരപ്രദേശങ്ങളെക്കാള്‍ വലിയ ദുരിതം ബാങ്ക് ശാഖകള്‍ അധികമില്ലാത്ത ഗ്രാമ പ്രദേശങ്ങളിലാണ്. അവിടെ എ.ടി.എമ്മുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. കിലോമീറ്ററുകളുടെ ചുറ്റളവില്‍ ഒന്നോ രണ്ടോ ബാങ്കുകളേ ഉള്ളൂ. അവിടെ താങ്ങാനാവാത്ത ജനത്തിരക്കുമാണ്. സഹകരണ ബാങ്കുകളാണ് ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ വഴി മാറ്റാന്‍ അനുമതി നിഷേധിക്കപ്പെട്ടതോടെ അവയുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ഗ്രാമീണ സമ്പദ്ഘടന തകരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.