ലോ അക്കാദമി: ലക്ഷ്മിനായര്‍ക്കെതിരെ ഉന്നയിച്ച ജാതി അധിക്ഷേപ പരാതി പിന്‍വലിച്ചു; സി.പി.ഐ ഇടപെടല്‍ എന്ന് ആരോപണം

ലോ അക്കാദമി കോളജ് ലോ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചു അപമാനിച്ചു എന്ന പരാതി പരാതിക്കാരന്‍ പിന്‍വലിച്ചു. ഇതോടെ ഹൈക്കോടതി കേസ് തീര്‍പ്പാക്കി. ലോ അക്കാദമി വിദ്യാര്‍ത്ഥിയും എ.ഐ.എസ്.എഫ് പ്രവര്‍ത്തകനുമായ വിവേക് ആണ് പരാതി നല്‍കിയിരുന്നത്.

എന്നാല്‍, പരാതി പിന്‍വലിപ്പിച്ചതിന് പിന്നില്‍ സിപിഐ സംസ്ഥാന നേതൃത്വമാണെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. അക്കാദമിയിലെ വിദ്യാര്‍ത്ഥികളും സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന എഐഎസ്എഫുകാരുമായ വിവേക് വിജയഗിരി,ശെല്‍വം എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സിപിഐയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരില്‍ ഒരാളാണ് പാര്‍ട്ടി നിര്‍ദേശ പ്രകാരം കേസ് പിന്‍വലിപ്പിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ എല്ലാ ഘട്ടത്തിലും സര്‍ക്കാരിനെയും സിപിഐഎമ്മിനെയും എസ്എഫ്ഐയെയും സിപിഐയുടെയും എഐഎസ്എഫിന്റെയും നിലപാടുകള്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ആദ്യം ഉണ്ടാക്കിയ കരാറില്‍ എസ്എഫ്ഐ സമരം അവസാനിപ്പിച്ചപ്പോള്‍ സമരത്തിലുറച്ച് നില്‍ക്കുകയും കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു എഐഎസ്എഫ്.

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റിയതിനുശേഷം സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിലാണ് എഐഎസ്എഫ്, എംഎസ്എഫ്, കെഎസ്യു, എബിവിപി എന്നിവര്‍ സമരത്തില്‍ നിന്നും പിന്മാറിയതും.

സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന എഐഎസ്എഫുകാരായിരുന്ന വിവേക് വിജയഗിരിയും ശെല്‍വവുമാണ് ലക്ഷ്മിനായര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതി ആദ്യം ഉന്നയിക്കുന്നതും പൊലീസില്‍ നല്‍കുന്നതും. സമരം നടക്കുമ്പോള്‍ ദളിത് വിദ്യാര്‍ത്ഥിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പേരൂര്‍ക്കട പൊലീസ് കേസെടുത്തിരുന്നു.

വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ 1989ലെ പട്ടിക ജാതി പട്ടിക വര്‍ഗനിയമപ്രകാരമാണ് പൊലീസ് കേസെടുത്തതും അന്വേഷണം നടത്തിയതും. അവധി ദിവസമാണ് ഈ സംഭവം നടന്നതെന്ന വാദത്തെ കുറിച്ചും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ അന്വേഷണത്തിനിടെ പൊലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് കാണിച്ച് തുടര്‍ന്നും എഐഎസ്എഫ് ലക്ഷ്മിനായര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. മൊഴിയെടുക്കാന്‍ എത്തിയത് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറാണെന്നും ലക്ഷ്മി നായരുടെ വസ്ത്രധാരണമുള്‍പ്പെടെയുളള വിഷയങ്ങളാണ് പൊലീസുകാര്‍ തങ്ങളോട് തിരക്കിയതെന്നും ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹൈക്കോടതിയില്‍ ഇവര്‍ക്കായി കേസ് നടത്തിയത് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വത്തിന്റെ മകള്‍ അഡ്വ. രശ്മി ബിനോയിയാണ്.

ഇതിനിടെ വിദ്യാര്‍ത്ഥികള്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കണമെന്നും താന്‍ ജാതിപ്പേര് വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കി ലക്ഷ്മിനായരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിശ്ചിത സമയംവരെ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യരുതെന്നും ഇതിനെ തുടര്‍ന്ന് ഹൈക്കോടതി മാസങ്ങള്‍ക്ക് മുമ്പ് ഉത്തരവിട്ടിരുന്നു. ശേഷമാണ് ഇപ്പോള്‍ സിപിഐ ഇടപെടലുണ്ടാകുന്നതും വിദ്യാര്‍ത്ഥികള്‍ ലക്ഷ്മിനായര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നതും. അതേസമയം സിപിഐ നേതാക്കള്‍ ഇത്തരത്തില്‍ ഇടപെട്ടതായി തനിക്ക് അറിയില്ലെന്ന് ലക്ഷ്മിനായര്‍ക്കെതിരായി വിവേകിന്റെ പരാതിയില്‍ കോടതിയില്‍ ഹാജരായ രശ്മി ബിനോയ് പറഞ്ഞു.

കേസ് തുടരാന്‍ താത്പര്യമില്ലെന്നാണ് പരാതിക്കാര്‍ അറിയിച്ചതെന്നും രശ്മി ബിനോയ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെയും സിപിഐഎമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ലോ അക്കാദമിയിലെ സമരത്തില്‍ ലക്ഷ്മിനായര്‍ക്കെതിരെ ശക്തമായ നിലപാടായിരുന്നു എഐഎസ്എഫും സിപിഐയും സ്വീകരിച്ചിരുന്നത്. ഇപ്പോഴുള്ള മലക്കംമറിച്ചിലിനുപിന്നിലെ കാരണങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.