സംഘ പരിവാറിന്റെ അടുത്ത ലക്ഷ്യം കോടിയേരി : കോടിയേരിയുടേത് പാകിസ്ഥാനികളുടെ സ്വരമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കുമ്മനം

ഇന്ത്യന്‍ സൈന്യത്തെ കൊലപാതകികളും ബലാത്സംഗക്കാരുമായി ചിത്രീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത് പാകിസ്ഥാനികളുടെ സ്വരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അതിനുള്ള അംഗീകാരമാണ് കോടിയേരിയെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ ദിനപത്രങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

അതിര്‍ത്തിയിലെ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കുമെന്ന കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നിലപാടിന് എതിരായി ഇന്ത്യയ്ക്ക് അകത്ത് നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നു എന്ന തരത്തിലാണ് പാക് മാദ്ധ്യമങ്ങള്‍ കോടിയേരിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത്. തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായി ശത്രുരാജ്യം തന്റെ പ്രസ്താവനയെ സ്വീകരിച്ചിട്ടും അത് തിരുത്താന്‍ പോലും തയ്യാറാകാത്ത കോടിയേരിയുടെ നിലപാട് രാജ്യദ്രോഹമാണ്.

ഇതിനെതിരെ ബി.ജെ.പി നിയമനടപടി സ്വീകരിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. അഫ്‌സപ നടപ്പാക്കിയ ഇടങ്ങളില്‍ പട്ടാളം നടത്തിയ അഴിഞ്ഞാട്ടങ്ങളെയാണ് കോടിയേരി പരാമര്‍ശിച്ചതും വിമര്‍ശിച്ചതും.സൈനിക വീഴ്ചകളെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹകരമായി കണക്കാക്കി എതിരിടാന്‍ വരുന്ന സംഘപരിവാര്‍ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കോടിയേരിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വിവാദമാക്കിയതും സംഘപരിവാര്‍ അനുകൂല മാദ്ധ്യമങ്ങള്‍ തന്നെ.