Home Cover story ത്രിപുരയില്‍ സിപിഐഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; ലെനിന്റെ പ്രതിമ തകര്‍ത്തു
അഗർത്തല: ത്രിപുരയിൽ സിപിഐഎം ഓഫീസുകൾക്ക് നേരെ അക്രമം. അക്രമികള്‍ പാർട്ടി ഓഫീസുകൾ തകര്‍ത്തു. ഓഫീസ് ഉപകരണങ്ങൾ അടിച്ചു തകർക്കുകയും കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.
ഇതിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾ നീക്കം ചെയ്യാനും ആരംഭിച്ചു. ദക്ഷിണ ത്രിപുരയിലെ ബലോനിയ കോളെജ് സ്ക്വയറിലുണ്ടായിരുന്ന ലെനിന്റെ പൂർണകായ പ്രതിമ തകർത്തു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബലോനിയയിലെ പാർട്ടി ഓഫീസ് തകർത്തതിനു ശേഷമാണ് അക്രമികൾ പ്രതിമയ്ക്കു നേരെ തിരിഞ്ഞത്. ഫൈബർ ഗ്ലാസിൽ നിർമിച്ച അഞ്ചടി ഉയരമുള്ള പ്രതിമയാണ് തകർത്തത്. ജെസിബി ഉപയോഗിച്ചായിരുന്നു ഇടിച്ചിട്ടത്. ഏതാനും മാസങ്ങൾക്കു മുമ്പ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പ്രതിമ അനാഛാദനം ചെയ്തത്.
ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് സിപിഐഎം നേതാവ് തപസ് ദത്ത പറഞ്ഞു. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ വഴിയോരങ്ങളിൽ സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.