കോട്ടയം: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പരാതി ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പീഡനം അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നും ആലഞ്ചേരി പറഞ്ഞു.
അതേസമയം ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തെ കുറിച്ച് ആദ്യം പരാതി നല്‍കിയത് കുറുവിലങ്ങാട് പള്ളി വികാരിക്കാണെന്ന് കന്യാസ്ത്രീ മൊഴി നല്കി. പാലാ ബിഷപ്പിനും പരാതി നല്കി. ഇമെയിലിലൂടെ വത്തിക്കാനും പരാതി നല്കി. തനിക്ക് നടപടി എടുക്കാന്‍ സാങ്കേതിക തടസമുണ്ടെന്ന് കര്‍ദ്ദിനാള്‍ അറിയിച്ചു. അന്വേഷണ സംഘത്തോടാണ് കന്യാസ്ത്രീ ഇക്കാര്യം വ്യക്തമാക്കിയത്.
ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ കന്യാസ്ത്രീ ഉറച്ചുനില്ക്കാന് തീരുമാനിച്ചതോടെ വൈദികന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പൊലീസിന് ലഭിച്ച മൊഴി അത്ര ശക്തമാണ്. ബലാത്സംഗവും പീഡനവും അടക്കം എല്ലാ ജാമ്യമില്ലാ വകുപ്പുകളും ചേര്‍ക്കാനുള്ള വകുപ്പുണ്ട്.
അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഉന്നയിച്ചതിനുപിന്നില്‍ കന്യാസ്ത്രീയുടെ അധികാരമോഹമാണെന്ന് മഠത്തിന്റെ ജലന്ധറില്‍നിന്നെത്തിയ മദര്‍ ജനറലും ജനറല്‍ കൗണ്‍സിലംഗങ്ങളും ആരോപിച്ചു. കന്യാസ്ത്രീ ഇതുവരെ സന്യാസിസമൂഹത്തിന് പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. പലതവണ മഠത്തിലെത്തി കന്യാസ്ത്രീയുമായി ചര്‍ച്ചനടത്തിയിരുന്നു. അന്നൊന്നും ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു. കേസിന്റെ അന്വേഷണം തുടരുന്നതിനിടെ ജലന്തര്‍ രൂപതയുടെ നേതൃത്വത്തില്‍ അനുരഞ്ജന ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. രൂപതയുടെ പ്രതിനിധികള്‍ കോട്ടയത്ത് എത്തിയിട്ടുണ്ടെന്നാണു സൂചന. കന്യാസ്ത്രീക്കെതിരെ നല്കിയ പരാതിയുമായി ബന്ധപ്പെട്ട രേഖകളും ഇവര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കുമെന്നു സൂചനയുണ്ട്. അനുരഞ്ജന നീക്കം പൊളിഞ്ഞാല്‍ ഉടന്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന സൂചന പൊലീസും സഭാ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.
അതേസമയം കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വൈക്കം കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഡിവൈഎസ്പി കെ.സുഭാഷ് അറിയിച്ചു. ബിഷപ്പിനായി ഉന്നതതല ഇടപെടല്‍ ശക്തമാണ്. അതുകൊണ്ട് തന്നെ ബിഷപ്പിനെ അതിവേഗ അറസ്റ്റിന് വിധേയനാക്കരുതെന്ന് പൊലീസിനോട് ഉന്നത കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ കുറിവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെയും മറ്റ് അന്തേവാസികളുടെയും മൊഴി അടുത്ത ദിവസങ്ങളില്‍ പൊലീസ് രേഖപ്പെടുത്തും. ഇവരും ബിഷപ്പിന് എതിരാണ്. അതിനിടെ കന്യാസ്ത്രീ നല്കിയ പരാതി സംബന്ധിച്ചു വിശദമായ അന്വേഷണത്തിനായി പൊലീസ് ജലന്തറിനു പോകും. കന്യാസ്ത്രീയുടെ വിശദമായ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി രേഖപ്പെടുത്തി. മൊഴിയെടുക്കല്‍ ആറു മണിക്കൂറോളം നീണ്ടു. പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കിയിരുന്നുവെന്നും കന്യാസ്ത്രീ മൊഴി നല്കി. ഇതും പൊലീസിനെ കുടുക്കുന്നുണ്ട്. ബോധപൂര്‍വ്വമായ മൊഴിയാണ് ഇതെന്നും പൊലീസ് കരുതുന്നു.
ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതി നല്കിയ തന്റെ ചിത്രവും പേരും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ കന്യാസ്ത്രീ പൊലീസില്‍ പരാതിനല്‍കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ഇതിനുപിന്നിലെന്ന് ഡിവൈ.എസ്പി.ക്കു നല്കിയ പരാതിയില്‍ പറയുന്നു. കന്യാസ്ത്രീയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയാണെന്നു കാണിച്ച് കുറവിലങ്ങാട് സ്റ്റേഷനില്‍ മറ്റൊരു പരാതിയും ലഭിച്ചു. ഡിവൈഎസ്പിക്ക് ലഭിച്ച പരാതി ഇന്നലെ കുറവിലങ്ങാട് സ്റ്റേഷന് കൈമാറുകയായിരുന്നു. ചാലക്കുടി സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
കന്യാസ്ത്രീക്കെതിരേ നടപടിയെടുക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തതിലുള്ള വൈരാഗ്യം മൂലം പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍, പീഡനത്തെക്കുറിച്ച് ഒരുവര്‍ഷം മുമ്പേ സഭാ അധികൃതര്‍ക്കു കന്യാസ്ത്രീ പരാതി നല്‍കിയിരുന്നെന്നു വ്യക്തമായി. പരാതിക്കാരിക്കൊപ്പം മറ്റു നാലു കന്യാസ്ത്രീകള്‍കൂടി ബിഷപ്പിനെതിരെ ആരോപണം ഉയര്‍ത്തുന്നുണ്ട്. നൂറില്‍ത്താഴെ അംഗങ്ങള്‍ ഉള്‍പ്പെട്ടതാണു ജലന്തര്‍ രൂപതയ്ക്കു കീഴിലുള്ള സന്യാസിനീസമൂഹം. ബിഷപ്പിന്റെ ഉപദ്രവം മൂലം ഇവരില്‍ 18 പേര് ശിരോവസ്ത്രം ഉപേക്ഷിച്ചു. അഞ്ചു മഠങ്ങള്‍ പൂട്ടുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഇതെല്ലാം വിശദീകരിച്ചാണ് കന്യാസ്ത്രീകള്‍ പരാതി നല്‍കിയത്.
കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീ പൊലീസിന് നല്കിയ മൊഴി. 2014 മെയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീ മൊഴി നല്കിയിരിക്കുന്നതും.