ആലപ്പുഴ: ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമല വിഷയം മുതലെടുക്കാന്‍ ബിജെപിക്ക് കഴിയും. അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
ആത്മീയ സമ്മേളനമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. എന്നാല്‍ ആത്മീയതയുടെ മറവില്‍ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് അവിടെ ഉണ്ടായിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും അവിടെ ഉണ്ടായിരുന്നില്ല. ക്ഷണിച്ചിരുന്നെങ്കിലും അതില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി എന്നാണ് ഇപ്പോള്‍ കരുതുന്നത്. പങ്കെടുത്തിരുന്നെങ്കില്‍ അത് തന്റെ നിലപാടിന് വിരുദ്ധമാകുമായിരുന്നെന്നും കെണിയില്‍ വീണുപോകുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തില്‍ യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാല്‍ ശരിയായ വസ്തുത പറഞ്ഞ് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാതെപോയി. ആര് ഭരണത്തിലിരുന്നാലും കോടതിവിധി നടപ്പാക്കുക എന്നതേ ചെയ്യാനാവൂ. എന്നാല്‍ അത് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. മറുഭാഗത്തിന് അവസരം വളരെയേറെ മുതലെടുക്കാനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കയറിയ സ്ത്രീകളുടെ തെറ്റായ കണക്ക് കോടതിയില്‍ കൊടുത്തത് വലിയ വീഴ്ചയായി. സര്‍ക്കാരിന് അത് ചീത്തപ്പേരുണ്ടാക്കി. കൃത്യമായി പരിശോധിച്ചുവേണം ഇത്തരം പട്ടിക തയ്യാറാക്കാനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയമായി ശബരിമല വിഷയത്തെ ഉപയോഗപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുണ്ട്. ഭക്തിയല്ല, രാഷ്ട്രീയം തന്നെയാണ് തങ്ങള്‍ക്കുള്ളതെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞിട്ടുമുണ്ട്. ശബരിമല വിഷയത്തില്‍ ഹിന്ദുത്വ അജണ്ട മുന്നോട്ടുവെച്ച് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ അവര്‍ ഇത് മുന്നോട്ടുകൊണ്ടുപോകും. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇപ്പോള്‍ ഒപ്പമുള്ള ആരൊക്കെ ഉണ്ടാകുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.