ദുബായ്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരനായ പ്രതിക്ക് ദുബായ് പ്രാഥമിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. യുവതിയെ ഉപദ്രവിച്ചതിന് പുറമെ 200 ദിർഹം മോഷ്ടിച്ചതായും പരാതിയിൽ പറയുന്നു.
ബലാത്സംഗം, മോഷണം, നിയമവിരുദ്ധമായ മദ്യപാനം എന്നീ കുറ്റങ്ങളാണ് ദുബായ് പ്രാഥമിക കോടതി പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും. മദ്യലഹരിയിലായിരുന്ന ഇയാള്‍ വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. യുവതി സഹായത്തിനായി നിലവിളിച്ചെങ്കിലും പരിസരത്ത് ആരുമുണ്ടായിരുന്നില്ല. ‘ഞാന്‍ എതിര്‍ക്കുകയും പ്രതിയെ തള്ളി മാറ്റുകയും ചെയ്തു. എന്നാല്‍ ബലം പ്രയോഗിച്ച് വീടിന്റെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു’- യുവതി കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.
കിടപ്പുമുറിയിൽവെച്ച് തന്നെ നിർബന്ധിച്ച് വിവസ്ത്രയാക്കുകയും നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. അതിനുശേഷം വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും ചെയ്തു. പൊലീസിനെ വിവരമറിയിച്ചാല്‍ നഗ്ന വീഡിയോ ദൃശ്യം പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. നൈഫിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്ന പ്രതി ഏറെക്കാലമായി തന്നെ പിന്തുടർന്നതായി ലൈംഗിക പീഡനത്തിനിടെ പറഞ്ഞുവെന്നും യുവതി മൊഴി നൽകി.