മുംബൈ: പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് നല്‍കിയത് ഹാൻഡ് സാനിറ്റൈസർ തുള്ളികൾ. മഹാരാഷ്ട്ര യവത്മൽ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിഷയത്തിൽ ഇടപെട്ട ആരോഗ്യവകുപ്പ് പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് നഴ്സുമാരെ സസ്പെൻഡ് ചെയ്തുഎന്നാണ് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. പന്ത്രണ്ട് കുട്ടികൾക്കാണ് പോളിയോ വാക്സിന് പകരം സാനിറ്റൈസർ തുള്ളികൾ നൽകിയത്. ആരോഗ്യസ്ഥിതി വഷളായതിനിടെ തുടർന്ന് കുട്ടികളെ സമീപത്തെ വസന്തറാവു സർക്കാർ മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റി. ‘എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ട്. ഓരോരുത്തരുടെയും ആരോഗ്യനില അനുസരിച്ച് ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യം പരിഗണിക്കും’ ആശുപത്രി ഡീൻ ഡോ.മിലിന്ദ് കാബ്ലെ അറിയിച്ചു.