ദേശീയപാത പദവി ഇല്ലാതായി; മദ്യശാലകള്‍ തുറക്കും

ചേർത്തല മുതല്‍ തിരുവനന്തപുരം വരെ എന്‍എച്ച് 66ല്‍ മദ്യവില്‍പനശാലകളുടെ വിലക്കുനീങ്ങി. ഈ ഭാഗത്തിനു ദേശീയപാത പദവിയില്ലെന്നു കാണിച്ചു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി, പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ എക്സൈസിനോടു നിര്‍ദേശിച്ചു.

ചേർത്തല മുതൽ തിരുവനന്തപുരം വരെ 173 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലാണു മദ്യശാലകള്‍ വീണ്ടും തുറക്കുക. ഈ പ്രദേശത്തെ റോഡിനു ദേശീയപാത പദവിയില്ലെന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു ബാറുടമകൾ ഹൈക്കോടതിയുടെ അനുകൂലവിധി നേടിയത്. 2014 മാർച്ച് അഞ്ചിനു കേന്ദ്ര സർക്കാർ ദേശീയപാതയുടെ പദവിയിൽനിന്നു ഈ പ്രദേശത്തെ ഒഴിവാക്കിയിരുന്നു. ചേർത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഗം മാനദണ്ഡങ്ങൾ നിലനിർത്തിയിട്ടില്ലെന്നതായിരുന്നു കാരണം.

എന്നാല്‍ ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീം കോടതി നിർദേശിച്ചപ്പോള്‍ ഈ റോഡിന്‍റെ വശത്തെ ബാറുകളും ബീയര്‍, വൈന്‍ പാര്‍ലറുകളും അടപ്പിച്ചു. ഈ നടപടി നീതിപൂർവകമല്ലെന്ന ബാറുടമകളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഈപാതയുടെ ഓരങ്ങളിലെ സ്ഥാപനങ്ങളിൽ നിലവിൽ മദ്യവിൽപനയ്ക്കു ലൈസൻസ് ഉള്ളവ തുറന്നു പ്രവർത്തിക്കാൻ അപേക്ഷ നൽകിയാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു കോടതി എക്സൈസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇതിന്‍റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു ബാറും എട്ടു കള്ളുഷാപ്പുകളും പ്രവര്‍ത്തനാനുമതി തേടി എക്സൈസിനെ സമീപിച്ചുകഴിഞ്ഞു. കണ്ണൂർ–കുറ്റിപ്പുറം പാതയില്‍ സമാനമായ വിധി ബാറുടമകള്‍ നേടിയിരുന്നു. നാലുവരിയാക്കി വികസിപ്പിക്കുമ്പോൾ ചേര്‍ത്തല– തിരുവനന്തപുരം പാതയ്ക്കു കേന്ദ്രം പദവി തിരികെ നല്‍കിയേക്കാ‌ം. എന്നാല്‍ അതുവരെ മദ്യശാലകള്‍ക്ക് തുറന്നു പ്രവർത്തിക്കാൻ തടസമുണ്ടാകില്ല. ഈ വിധിയുടെ അടിസ്ഥാനത്തിൽ മറ്റു സംസ്ഥാന, ദേശീയപാതകളുടെ നിലവാര പരിശോധനകളിലാണു ബാറുടമകൾ.