സര്‍പ്രൈസ് ഉണ്ടെന്നു പറഞ്ഞു പാര്‍ക്കിലെത്തിച്ചു, ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു

കൊലപാതകിയുടെ അറസ്റ്റും മറ്റൊരു സര്‍പ്രൈസ്‌

ന്യൂഡല്‍ഹി: സര്‍പ്രൈസുണ്ടെന്നു പറഞ്ഞാണ് അയാള്‍ അവളെ പാര്‍ക്കിലേക്കു വിളിച്ചത്. ഭര്‍ത്താവിന്റെ വാക്കുകളിലെ ആവേശം എല്ലാ പിണക്കങ്ങളും മറക്കാന്‍ അവള്‍ക്കു പ്രേരണയായി. പ്രിയപ്പെട്ടവന്റെ സര്‍പ്രൈസ് ഗിഫ്റ്റിനായി അവള്‍ പാര്‍ക്കിലെത്തി. സര്‍പ്രൈസിനായി കണ്ണടച്ചു കാത്തുനിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു. 24 കാരന്‍ മനോജ് കുമാറാണ് ഭാര്യ കോമളിനെ കഴുത്തില്‍ വയര്‍ മുറുക്കി കൊലപെടുത്തിയത്. ഡല്‍ഹിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളിന് പരപുരുഷ ബന്ധം ഉണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇക്കാര്യത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന കോമളിനോട് തര്‍ക്കം പരിഹരിക്കാന്‍ സമ്മാനവുമായി വരാം എന്ന് പറഞ്ഞ് വടക്കന്‍ ഡല്‍ഹിയിലെ പാര്‍ക്കിലേക്ക് എത്താന്‍ മനോജ് ആവശ്യപെടുകയായിരുന്നു. തുടര്‍ന്നാണ് സമ്മാനത്തിനായി കണ്ണടച്ചു നിന്ന കോമളിനെ ഇയാള്‍ പുറകില്‍ നിന്നും വയര്‍ കഴുത്തില്‍ മുറുക്കി കൊലപെടുത്തിയത്.

കൊലനടത്തിയ ശേഷം മൃതദേഹം പാര്‍ക്കില്‍ ഉപേക്ഷിച്ച് ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ഇയാള്‍ കൊലപാതക വിവരം പറയുന്നത് യാദൃശ്ചികമായി കേട്ട പോലീസുകാരനാണ് മനോജിനെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഇയാള്‍ക്ക് പറയാന്‍ കഴിയാത്തത് മൃതദേഹം കണ്ടെടുക്കുന്നത് വൈകിപ്പിച്ചു.

delhi-man-strangles-wife_650x400_61497760078