ചാനലിൽ പറഞ്ഞത് തെറ്റിധാരണയ്ക്കിടയാക്കി ; എല്ലാവരുടെയും പിന്തുണ വേണമെന്ന് ദിലീപ്

കൊച്ചി: അക്രമിക്കപ്പെട്ട നടിക്കെതിരായി നടത്തിയ പരാമർശത്തിൽ ദിലീപ് ഖേദം പ്രകടിപ്പിച്ചു. എറണാകുളത്ത് ക്രൗൺപ്ലാസയിൽ നടന്ന അമ്മയുടെ ജനറൽബോഡിയോഗത്തിലാണ് നടൻ ദിലീപ് ഖേദപ്രകടനം നടത്തിയത്.ചാനലില്‍ താന്‍ പറഞ്ഞത് തെറ്റിധാരണയ്ക്കിടയാക്കി. ഇതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും തനിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലായിരുന്നു ദിലീപിന്റെ വിവാദമായ പ്രസ്താവന വന്നത് .
തന്‍റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്.പള്‍സര്‍ സുനിയെ തന്‍റെ ഓര്‍മ്മയില്‍ കണ്ടിട്ടില്ല. തന്‍റെ ലൊക്കേഷനിലുളള ഒരാളും കണ്ടിട്ടില്ല. തന്‍റെ കൂടെ ജോലി ചെയ്യുന്നയാള്‍ക്കാര്‍ കണ്ടിട്ടില്ല. നമ്മള്‍ ആരൊക്കെയായിട്ട് കൂട്ടുകൂടണമെന്ന് എല്ലാവരും ചിന്തിക്കണം. ഇവര്‍ ഒരുമിച്ച് നടന്ന ആള്‍ക്കാരല്ലേ, അതൊക്കെ പൊലീസ് അന്വേഷിക്കണം. ഈ പറയുന്ന ആള്‍ക്കാരൊക്കെ. പ്രമുഖ നടിയും, ഡ്രൈവറുമാണോ എന്ന് അവതാരകന്‍ നികേഷ് കുമാര്‍ ചോദിച്ചപ്പോള്‍ അതെ. അവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ഇക്കാര്യം തന്നോട് സംവിധായകന്‍ ലാലേട്ടന്‍ പറഞ്ഞിട്ടുളളതാണെന്നും ദിലീപ് വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ ദിലീപിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്രകടനം നടത്തിയത് ശ്രദ്ധേയമായി . ദിലീപിനെ ഇത്ര മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് ബാഹ്യശക്തികള്‍ക്കു നിര്‍ദേശിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത് . പൊലീസ് അന്വേഷണവും ചോദ്യം ചെയ്യലുമെല്ലാം അതിന്റെ വഴിക്കു നടക്കും. ഇവിടെ സെല്‍ഭരണമല്ല നടക്കുന്നത്. ഇന്ന ചോദ്യങ്ങളേ ചോദിക്കാവൂ എന്ന് എഴുതി കൊടുത്തുള്ള കാര്യങ്ങളൊക്കെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു നടക്കുന്നതെയെന്നും കോടിയേരി. നടി അക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞത് അന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു കോടിയേരി. കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീടാണു പുതിയ വിവരങ്ങള്‍ പുറത്തു വന്നത്.പൊലീസ് അന്വേഷണം അതിന്റെ വഴിക്കു നടക്കുമെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് കേസ് അന്വേഷണത്തിലെ ഇടപെടലായി വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.