മുകേഷിനെതിരെ സി.പി.എം കൊല്ലം ജില്ലാക്കമ്മിറ്റി; വിശദീകരണം തേടും

കൊല്ലം: താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനകള്‍ ഒഴിവേക്കണ്ടതായിരുന്നുവെന്ന് സി.പി.എം ജില്ലാക്കമ്മിറ്റി. പാര്‍ട്ടി അംഗമല്ലെങ്കിലും പാര്‍ട്ടിയുടെ ജനപ്രതിനിധി എന്ന നിലയിലാണ് ജില്ലാക്കമ്മിറ്റിയുടെ നടപടി. ശനിയാഴ്ച കൊല്ലത്തെത്തുന്ന മുകേഷിനോട് വിശദീകരണം ചോദിക്കാനാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്.

മുകേഷ് സിനിമാ നടൻ എന്നതിലുപരി ഒരു ജനപ്രതിനിധി കൂടിയാണ് എന്ന് ചിന്തിക്കണമായിരുന്നു. വാർത്താ സമ്മേളനത്തിൽ മുകേഷിന്റെ പ്രസ്‌താവനകൾ ഒഴിവാക്കാമായിരുന്നു. അദ്ദേഹം ഇത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നു. പ്രത്യേകിച്ചും സ്ത്രീ വോട്ടർമാരുടെ പിന്തുണയോടെ ജയിച്ച അദ്ദേഹം ഇത്തരമൊരു പ്രസ്‌താവന നടത്തുന്നത് അക്രമണത്തിന് ഇരയായ നടിക്കെതിരായി വ്യാഖ്യാനിക്കപ്പെടുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു.

കഴിഞ്ഞദിവസമാണ് കൊച്ചിയില്‍ ചേര്‍ന്ന അമ്മ യോഗത്തിനുശേഷം നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. യോഗത്തില്‍ നടിയെ ആക്രമിച്ച സംഭവം ചര്‍ച്ചയായോ എന്ന ചോദ്യമാണ് മുകേഷിനെയും അമ്മയുടെ മറ്റ് ഭാരവാഹികളെയും ചൊടിപ്പിച്ചത്. മുകേഷും ഗണേഷ്‌കുമാറും മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുകയായിരുന്നു.