ക്വട്ടേഷന്‍ വെളിപ്പെടുത്തിയതിന് താനിപ്പോള്‍ അനുഭവിക്കുകയാണെന്ന് സുനി

കൊച്ചി: ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിന് താനിപ്പോള്‍ അനുഭവിക്കുകയാണെന്ന് പള്‍സര്‍ സുനി. മരണമൊഴി എടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ കഴിയവെ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇന്‍ഫോ പാര്‍ക്ക് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴിയാണ് സുനിയുടെ പ്രതികരണം.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലിസ് ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തു. കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലിസ് പിടികൂടിയത്. കാക്കനാട് ജില്ലാ ജയിലില്‍ സുനിയുടെ സഹതടവുകാരനായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ സുനി. പള്‍സര്‍ സുനിയ്ക്ക് ഫോണ്‍വിളിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത് സഹതടവുകാരനായ സുനിയാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചതായി സുനി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. നടന്‍ നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടേയും ഫോണില്‍ വിളിച്ചെന്നാണ് സുനിയുടെ വെളിപ്പെടുത്തല്‍.