മാധ്യമങ്ങള്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന് കാവ്യ മാധവന്‍; മാധ്യമ പ്രവര്‍ത്തകരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു

    തിരുവനന്തപുരം: കൊച്ചിയില്‍ മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെതിരെ ആന്വേഷണം നീളുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കാവ്യയും കുടുംബവും. പ്രതി പറഞ്ഞ നുണക്കഥകള്‍ വിശ്വസിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് കണ്ട് ജയിലിലിരുന്ന് സാക്ഷാല്‍ പള്‍സര്‍ സുനി പോലും ഒരു പക്ഷേ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകുമെന്നാണ നടി കാവ്യാ മാധവന്‍ പറയുന്നത്.

    ഒരു പ്രതി പറയുന്ന വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്ന മാധ്യമങ്ങള്‍ കുട്ടികാലം മുതല്‍ അറിയാവുന്ന തന്നെയും കുടുംബത്തേയും ഇപ്പോള്‍ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് കാവ്യ തുറന്നടിച്ചു. നാളെ സത്യം പുറത്ത് വന്ന് തങ്ങളെല്ലാം നിരപരാധികളാണെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പുപറഞ്ഞ് തിരുത്തുന്നത് കൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നതല്ല മാധ്യമങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മുറിവെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിലും മാധ്യമ പ്രവര്‍ത്തകരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. എപ്പോഴും അവരോട് സഹകരിച്ച താരങ്ങളെ തന്നെയാണ് ഇപ്പോള്‍ മന:പൂര്‍വ്വം വേട്ടയാടുന്നത്.

    kavya-1-1

    മാധ്യമ വാര്‍ത്തകള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന് പോലും കഴിഞ്ഞ ദിവസം പ്രതികരിക്കേണ്ടി വന്നതില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നും കാവ്യ പറഞ്ഞു. സഹോദരന്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കി വന്ന് തുടങ്ങിയതാണ് ‘ലക്ഷ്യ’ എന്ന വസ്ത്ര സ്ഥാപനം. ഓണ്‍ലൈന്‍ വഴിയാണ് ഇതിന്റെ വിപണനമെന്നിരിക്കെ മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്തത് വഴി അവന്റെ കരിയര്‍ കൂടിയാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. പേരെങ്കിലും പരസ്യപ്പെടുത്താതെയിരിക്കാമായിരുന്നു.

    ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്തത് കൊണ്ടാണ് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് വരെ സന്തോഷത്തോടെ പോലീസിന് നല്‍കിയത്. റേറ്റിംഗിനു വേണ്ടി പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങള്‍ക്ക് സ്വയം ഇരകളായി മാറുന്ന അവസ്ഥയുണ്ടാകുമ്പോഴേ ഇതിന്റെ വേദന മനസ്സിലാകൂവെന്നും താരം പറഞ്ഞു. വീട്ടില്‍ കിടന്നുറങ്ങുന്ന താന്‍ ഒളിവിലാണെന്നു വരെ പ്രചരണമുണ്ടായി. തിരിച്ച് പ്രതികരണം നടത്താതിരുന്നത് റേറ്റിംഗിനായി മത്സരിക്കുന്നവര്‍ക്ക് വീണ്ടും റേറ്റിംഗ് കൂട്ടാന്‍ അവസരമൊരുക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ്. കാവ്യ നിലപാട് വ്യക്തമാക്കി.

    kavya-2

    ഒരു ദിവസം വീട് പൂട്ടി പുറത്ത് പോകാനിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തമ്പടിച്ചിരുന്നത് കണ്ട് ചോദിച്ചപ്പോള്‍ പോലീസ് വരുന്നുണ്ടെന്ന് പറഞ്ഞതായി കാവ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു. പോലീസ് വരട്ടെ എന്നു കരുതി ഏറെ നേരം കാത്ത് നിന്നെങ്കിലും ആരും വന്നു കണ്ടില്ല. ഇതെല്ലാം എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്ന് കാവ്യയുടെ മാതാപിതാക്കളും പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയായിരുന്നു വിവാദങ്ങളോടുള്ള താരത്തിന്റെ പ്രതികരണം.

    നടി ആക്രമിക്കപ്പെട്ട കേസില്‍ സംശയമുനയിലുള്ള കാവ്യയെ ശനിയാഴ്ചയ്ക്കുശേഷം പോലീസ് ചോദ്യം ചെയ്യും. കേസിലെ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്നു കരുതുന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, സിനിമാ രംഗത്തെ പടലപ്പിണക്കങ്ങള്‍ എന്നിവയില്‍ വ്യക്തത തേടിയാണ് അന്വേഷണം. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്നു വ്യക്തമാക്കിയതിനു പിന്നാലെ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, പോലീസ് എത്തുംമുമ്പേ അവിടെയുണ്ടായിരുന്ന പഴയ ജീവനക്കാരെ കാവ്യ സ്ഥലം മാറ്റിയെന്നു നേരത്തേ, ഗ്രാഫിറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിനു മുമ്പ് രണ്ടുവട്ടവും ആക്രമണത്തിനുശേഷം ഒരിക്കലുമാണ് സുനി സ്ഥാപനത്തിലെത്തിയത്. ഈ സാഹചര്യത്തില്‍ കടയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.

    ജീവനക്കാരെ മാറ്റിയത് എന്തിനെന്ന ചോദ്യത്തിനു കാവ്യക്കു മറുപടി നല്‍കേണ്ടിവരും. സിസിടിവി ദൃശ്യങ്ങള്‍ മായിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണു പോലീസ്. ഇതേക്കുറിച്ചു വിദഗ്ധ പരിശോധനാ ഫലവും ശനിയാഴ്ചയ്ക്കുള്ളില്‍ എത്തുമെന്ന വിലയിരുത്തലിലാണു പോലീസ്. ദൃശ്യങ്ങള്‍ മായിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ അതും കാവ്യയെ വിയര്‍പ്പിക്കും. പഴയ ദൃശ്യങ്ങളിലുള്ള ജീവനക്കാര്‍ എവിടെയെന്ന ചോദ്യവും കാവ്യ നേരിടേണ്ടിവരും. ജീവനക്കാരെ മാറ്റിയതും ഗൂഢാലോചനയുടെ ലക്ഷണങ്ങളായിട്ടാണു പോലീസ് വിലയിരുത്തുന്നത്. ഇവരെ കണ്ടെത്താനുള്ള നീക്കവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗൂഢാലോച കേസിലെ നിര്‍ണായക സാക്ഷികളാകേണ്ടവരാണ് ഇവര്‍. ഇവരെ കണ്ടെത്തിയാല്‍ അന്വേഷണത്തില്‍ മറ്റൊരു ചുവടുകൂടിയാകും പോലീസിന്.

    അന്വേഷണ സംഘത്തിനെതിരേ മുന്‍ ഡിജിപി സെന്‍കുമാര്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ കേസ് എന്തുവിലകൊടുത്തും തെളിയിക്കുകയെന്നത് അന്വേഷണ സംഘത്തിന്റെ മുന്നിലെ വെല്ലുവിളിയാണ്. ദിലീപിലേക്ക് എത്തുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ഒളിപ്പിച്ചത് എവിടെയെന്നതാണ് പോലീസിനെ കുഴക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ പത്തുദിവസത്തെ വിവരങ്ങള്‍ മാത്രമാണുള്ളത്. സാധാരണഗതിയില്‍ അതില്‍കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടാകേണ്ടതാണ്. ഒന്നിലേറെ തവണ ഓവര്‍റൈറ്റ് ചെയ്്താലും വിവരങ്ങള്‍ തിരിച്ചെടുക്കാമെന്നാണു സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഇതു മനസിലാകണമെങ്കില്‍ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ടു പുറത്തെത്തണം. ഇടയ്ക്കു കൊടുങ്ങല്ലൂരില്‍ സന്ദര്‍ശനം നടത്തിയതൊഴിച്ചാല്‍ കാവ്യയെക്കുറിച്ചു കാര്യമായ വിവരങ്ങളില്ല. ഇതിനിടെ ചോദ്യം ചെയ്യലിനെ നേരിടാനാവശ്യമായ പരിശീലനവും കാവ്യ നേടാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ പോലീസിന് കൂടുതല്‍ ദുഷ്‌കരമാകും.