അസാധുവാക്കിയ നോട്ടുകള്‍ മാറ്റികൊടുക്കുന്ന ഏഴംഗ സംഘത്തെ പൊലീസ് പിടികൂടി

ചേര്‍ത്തല: വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലൂടെ അസാധുവാക്കിയ നോട്ടുകള്‍ മാറ്റികൊടുക്കുന്ന ഏഴംഗ സംഘത്തെ അരക്കോടിയോളം രൂപയുമായി പോലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച ആഡംബര കാറും 13 പാസ്‌പോര്‍ട്ടുകളും ഒമ്പത് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇവരുടെ വാഹനത്തില്‍ നിന്നു പുരാതനമായ പഞ്ചലോഹ ശംഖും കണ്ടെടുത്തു. തൃശൂര്‍ കുര്യച്ചിറ ജൂബിലി സ്ട്രീറ്റില്‍ കുന്നത്ത് ഹനീഫ് ജോര്‍ജ് (39), കോഴിക്കോട് താമരശേരി പുതുപ്പാടി ആനാറമ്പല്‍ കബീര്‍(33), എറണാകുളം മൂവാറ്റുപുഴ ആവേലി പഞ്ചായത്ത് രണ്ടാര്‍ നെടിയാംമല ആരിഫ്(33), കോഴിക്കോട് ഉണ്ണികുളം മടുത്തുമ്മേല്‍ മുഹമ്മദലി (39), കണ്ണൂര്‍ തളിപ്പറമ്പ് മണിക്കടവ് കല്ലുപുരപ്പറമ്പില്‍ അഖില്‍ ജോര്‍ജ്(24), വയനാട് പരിയാരം മുക്കില്‍ നോര്‍ത്ത് കള്ളംപെട്ടി സനീര്‍(35), തിരുവനന്തപുരം വര്‍ക്കല ചെറുകുന്ന് മുസ്ലിയാര്‍ കോട്ടേജില്‍ നൗഫല്‍(44) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ദേശീയപാതക്ക് സമീപം ചേര്‍ത്തല എക്‌സ്‌റേ ബൈപാസിലാണ് ഇവരെ പോലീസ് പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടുവാനായത്. ഇതേ സംഘം മണ്ണഞ്ചേരി, കലവൂര്‍, ചേര്‍ത്തല കേന്ദ്രീകരിച്ച് രണ്ടരകോടി രൂപയുടെ കൈമാറ്റം നടന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിലെ കമ്മീഷന്‍ വീതം വയ്ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പോലീസിന് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ദേശീയപാതയില്‍ സംഘത്തെ കുടുക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ജീപ്പ് കണ്ടപ്പോള്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് തന്നെ ഇടപാടുകാരെന്ന നിലയില്‍ ബന്ധപ്പെട്ട് ഇവരെ കുടുക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഏജന്റുമാരുള്ള സംഘം ഒരുലക്ഷത്തിന് 25,000 രൂപയുടെ പുതിയ നോട്ടുകള്‍ എന്ന ക്രമത്തിലാണ് കൈമാറ്റം നടത്തിയിരുന്നത്. ഇത്തരത്തില്‍ ഒരു കോടി രൂപ തികയുമ്പോള്‍ ഇവര്‍ തുക ഹനീഷ് ജോര്‍ജിനെ ഏല്‍പ്പിക്കുകയും ഇയാള്‍ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ തുക മാറിയെടുക്കുകയുമാണ് ചെയ്തിരുന്നത്.

എന്‍ആര്‍ഐ അക്കൗണ്ടിലൂടെ പഴയനോട്ടുകള്‍ മാറുതിന് കേന്ദ്രസര്‍ക്കാര്‍ ജൂലൈ 31 വരെ സമയം അനുവദിച്ചത് മുതലാക്കിയാണ് ഇവരുടെ ബിസിനസ്. സംഘാംഗങ്ങള്‍ക്ക് ഒരുകോടി രൂപ മാറുമ്പോള്‍ ഒരാള്‍ക്ക് 2.25 ലക്ഷം രൂപ വീതം ശമ്പളമായി നല്‍കിയിരുന്നു. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ കൈമാറ്റം നടന്നിട്ടുള്ളതായാണ് വിവരം. തൃശൂരില്‍ സ്വര്‍ണകടയും വസ്ത്രശാലയും ഉള്‍പ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള ഹനീഷാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. തൃശൂര്‍ മണ്ണൂത്തിയില്‍ ഇവര്‍ക്ക് വാടക വീട് ഏര്‍പ്പാട് ചെയ്തിരുന്നു. ഇവിടെ താമസിച്ചാണ് സംഘം പ്രവര്‍ത്തനം നടത്തിയിരുന്നത്.

പിടിയിലായ പ്രതികളില്‍ വിദേശത്തു നിന്നു മടങ്ങിവന്നവരും കമ്പനി സെയില്‍സ് മേഖലയില്‍ ജോലി ചെയ്തിരുന്നവരും ഉള്‍പ്പെടുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകള്‍ രണ്ട് ബാഗുകളിലായാണ് സൂക്ഷിച്ചിരുന്നത്. സംഘം സഞ്ചരിച്ച ഒന്നരകോടിയോളം വിലയുള്ള ആഡംബര കാര്‍ ഹനീഷിന്റെ സുഹൃത്ത് തൃശൂര്‍ സ്വദേശി ബിജുമോന്റെ ഉടമസ്ഥതയിലും മറ്റൊന്ന് പ്രതിയ ആരിഫിന്റെ സുഹൃത്ത് സിനാജില്‍ നിന്നു വാടകയ്ക്ക് എടുത്തതുമാണ്. ആലപ്പുഴയില്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ ഇടപാടുകള്‍ നടന്നിട്ടുള്ളതായാണ് സൂചന.

ഇവര്‍ക്ക് പിന്നില്‍ പ്രമുഖനായ വ്യക്തിയുണ്ടെങ്കിലും തെളിവുകള്‍ ലഭിക്കാതെ പ്രതി ചേര്‍ക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. പ്രതികള്‍ ഇയാളുടെ പേര് പോലീസിനോട് പറഞ്ഞെങ്കിലും വ്യക്തതയ്ക്കായി മറ്റ് ഏതാനും പേരെ ചോദ്യം ചെയ്തുവരുകയാണ്. അതേസമയം ഇന്റിലിജന്‍സ് ബ്യൂറോ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള സംഘവും പ്രതികളെ ചോദ്യം ചെയ്തു. ആയൂര്‍വേ വൈദ്യന്റെ കൈവശമുണ്ടായിരുന്ന പുരാതന ശംഖാണെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞതെങ്കിലും അതിപുരാതനമായ ക്ഷേത്രങ്ങളില്‍ നിന്നോ രാജകുടുംബങ്ങളില്‍ നിന്നുമോ ലഭിച്ചതാണെന്നാണ് പോലീസിന്റെ സംശയം.

അസാധു നോട്ട് കൈമാറ്റം ചെയ്ത സംഭവത്തിലും അനധികൃതമായി പാസ്‌പോര്‍ട്ട് കൈവശം വച്ചതിലും പുരാവസ്തു കടത്തിലുമായി ഇവര്‍ക്ക് എതിരെ ചേര്‍ത്തല പോലീസ് മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ചേര്‍ത്തല ഡി വൈ എസ് പി എ ജി ലാല്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി മോഹന്‍ലാല്‍, എസ് ഐ സി സി പ്രതാപചന്ദ്രന്‍ എന്നിവരും ചേര്‍ത്തല ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലെ എസ് ഐ രതീഷ്, ഹരികൃഷ്ണന്‍, രാജ്കുമാര്‍, മാഹില്‍, സനീഷ് എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.