എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നത് ലൈംഗീക പീഡനം ചെറുത്തതിനാല്‍

കൊല്ലപ്പെട്ട അബ്ദുള്‍ മാജിദ്, കേസിലെ പ്രതി ഷംസുദ്ദീന്‍

കോഴിക്കോട്: മടവൂരില്‍ നാടിനെ നടുക്കി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രകൃതി വിരുദ്ധ ലൈംഗിക വൈകൃതങ്ങളുള്ളയാളാണെന്ന് പോലീസ്. പ്രതി കാസര്‍ഗോട് സ്വദേശി മൂലേടത്ത് ഷംസുദ്ദീനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കുന്ദമംഗലം കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് പുറമെ പോക്‌സോ നിയമപ്രകാരമുള്ള കേസും ചുമത്തിയിട്ടുണ്ട്. അഞ്ചു തവണ ഇയാള്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ കുട്ടി ഇതിന് വഴങ്ങിയില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൃത്യം നടത്താന്‍ ഉദ്ദേശിച്ചു തന്നെയായിരുന്നു പ്രതി കുട്ടി വരുന്നതും കാത്തിരുന്നത്.

പോലീസ് അറസ്റ്റ് ചെയ്ത ഉടനെ മാനസികാസ്വാസ്ഥ്യം ഉള്ളതായി ഇയാള്‍ അഭിനയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ സമാനമായ രണ്ട് പരാതികള്‍ കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേകുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് മടവൂര്‍ സിഎം സെന്ററിലെ വിദ്യാര്‍ത്ഥി അബ്ദുള്‍ മാജിദിനെ ഷംസുദ്ദിന്‍ കുത്തിക്കൊന്നത്. രാവിലെ സ്‌കൂളിലേക്ക് പോകാനായി കുളി കഴിഞ്ഞെത്തിയ മാജിദിനെ ഷംസുദ്ദിന്‍ കുത്തി വീഴ്ത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരാണ് പൊലീസിലേല്‍പ്പിച്ചത്.