യുഎസ് പൗരത്വം ലഭിച്ചവരില്‍ 5 മില്യണ്‍ പേര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് റിപ്പോര്‍ട്ട്

പി. പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി : കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ പൗരത്വം ലഭിച്ച കുടിയേറ്റക്കാരില്‍ 32 ശതമാനം (അഞ്ചു മില്യന്‍) പേര്‍ക്കും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനോ, മനസ്സിലാക്കുന്നതിനോ കഴിയാത്തവരാണെന്ന് സെന്റര്‍ ഫോര്‍ ഇമ്മിഗ്രേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് കസ്റ്റംസ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസ് നിയമമനുസരിച്ച് അമേരിക്കന്‍ പൗരത്വം ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് വായിക്കുന്നതിനും, എഴുതുന്നതിനും സംസാരിക്കുന്നതിനും അറിഞ്ഞിരിക്കേണ്ടതാണ്. അതുപോലെ അമേരിക്കന്‍ ചരിത്രവും അമേരിക്കന്‍ ഗവണ്‍മെന്റിനെക്കുറിച്ചും പൊതു വിജ്ഞാനവും ഉണ്ടായിരിക്കുമെന്നും അനുശാസിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത പ്രായമായവര്‍ക്കും കൂടുതല്‍ വര്‍ഷം താമസിച്ചവര്‍ക്കും പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ നിലവിലുള്ളത് പ്രയോജനപ്പെടുത്തി ആയിരക്കണക്കിനാളുകള്‍ക്കാണ് പൗരത്വം ലഭിച്ചിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റതിനുശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കന്‍ പൗരത്വം ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കണമെന്നാണ് ട്രംപ് ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്.